ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിവിധ സ്‌ഫോടനങ്ങൾ നടത്തിയതിൽ പങ്കുള്ള കൊടുംഭീകരന്‍ സെയ്ഫുള്ള ഖാലിദ് കൊല്ലപ്പെട്ടു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ അജ്ഞാതരുടെ ആക്രമണത്തിലാണ് ലഷ്‌കര്‍ ഭീകരനായ സെയ്ഫുള്ള ഖാലിദ് കൊല്ലപ്പെട്ടത്.
2001ല്‍ രാംപുര്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണം, 2005ല്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലുണ്ടായ ആക്രമണം, 2006ല്‍ നാഗ്പുരിലെ ആര്‍എസ്എസ് കേന്ദ്ര കാര്യാലയത്തിന് നേരെ നടന്ന ആക്രമണം എന്നിവയുടെ സൂത്രധാരനാണ് സെയ്ഫുള്ള ഖാലിദ്.
ഇയാൾ നേപ്പാള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് പാകിസ്താനിലെ വിവിധ സ്ഥലങ്ങളില്‍ മാറിമാറി കഴിയുകയായിരുന്നു.രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം അനുസരിച്ച് ഈയടുത്താണ് സിന്ധ് പ്രവിശ്യയിലെ ബാദിന്‍ ജില്ലയിലേക്ക് ഇയാൾ താമസം മാറിയത്. വിനോദ് കുമാര്‍ എന്ന വ്യാജ പേരിൽ നേപ്പാളില്‍ കഴിഞ്ഞിരുന്ന ഇയാള്‍ അവിടെ നിന്ന് നഗ്മ ബാനു എന്ന സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. ആ സമയത്താണ് ഇയാള്‍ ഇന്ത്യയില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത്.