ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ ഇപ്പോഴും ഇതേ പ്രദേശത്ത് തന്നെ തുടരുന്നുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറിയിച്ചു. 26 പേരുടെ ജീവനെടുത്ത ഭീകരര്‍ക്കായി സൈന്യവും ലോക്കല്‍ പോലീസ് ഉള്‍പ്പെടെയുള്ളവരും പ്രദേശത്ത് ശക്തമായ പരിശോധന നടത്തുന്നതിനിടയിലാണ് അവര്‍ പ്രദേശത്ത് തന്നെ ഒളിവില്‍ കഴിയുന്നുണ്ടെന്ന എന്‍ഐഎയുടെ വെളിപ്പെടുത്തല്‍ വരുന്നത്.
ഒളിവില്‍ കഴിയാന്‍ ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങള്‍ ഭീകരരുടെ പക്കല്‍ ഉണ്ടാകാമെന്നും അതിനാല്‍ തന്നെ ഇവര്‍ പ്രദേശത്തെ ഇടതൂര്‍ന്ന വനങ്ങളില്‍ ഒളിച്ചിരിക്കുകയായിരിക്കുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. ഇക്കാരണത്താലാണ് ഇവരെ കണ്ടെത്താന്‍ സാധിക്കാത്തതെന്നും ഏജന്‍സി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആക്രമണം നടന്ന ബൈസരൺ താഴ്വരയില് സംഭവത്തിന് 48 മണിക്കൂര്‍ മുമ്പെങ്കിലും തീവ്രവാദികള്‍ ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തീവ്രവാദികളുടെ പക്കല്‍ നൂതന ആശയവിനിമയ ഉപകരണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.