ലണ്ടൻ: ന്യായമായ മത്സരവും ഉപയോക്തൃ തിരഞ്ഞെടുപ്പും സംബന്ധിച്ച നിയമങ്ങൾ ലംഘിച്ചതിന് ആപ്പിളിനും മെറ്റക്കും പിഴ ചുമത്തി യൂറോപ്യൻ കമ്മീഷൻ. കോടിക്കണക്കിന് യൂറോയാണ് പിഴയിട്ടിരിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മത്സര നിയമങ്ങൾ ലംഘിച്ചതിനാണ് പിഴ ചുമത്തിയത്. കമ്പനിയുടെ ആപ്പ് സ്റ്റോറിന് പുറത്ത് ആപ്പുകൾ വിതരണം ചെയ്യുന്നതിൽ നിന്ന് ആപ്പ് ഡെവലപ്പർമാരെ വിലക്കിയതിന് കമ്മീഷൻ ആപ്പിളിന് 500 മില്യൺ യൂറോ (4840 കോടി രൂപ) പിഴ ചുമത്തി.
എന്നാൽ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം ഉപയോക്താക്കളിൽ നിന്ന് പരസ്യങ്ങൾ ഒഴിവാക്കാൻ പണം ഈടാക്കിയതിനാണ് മെറ്റയ്ക്ക് 20 കോടി യൂറോ (1936.52 കോടി രൂപ) പിഴ വിധിച്ചത്. ഇരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും മാതൃ കമ്പനിയാണ് മെറ്റ. കഴിഞ്ഞ വർഷം നിലവിൽ വന്ന ഡിജിറ്റൽ മാർക്കറ്റ് ആക്ട് (ഡിഎംഎ) കമ്പനികൾ പാലിക്കുന്നുണ്ടോ എന്നറിയാൻ യൂറോപ്യൻ കമ്മീഷൻ ഒരു വർഷം നടത്തിയ അന്വേഷണത്തിന് ശേഷമാണ് പിഴ വിധിച്ചത്. അതേസമയം, ജൂൺ അവസാനത്തോടെ ആപ്പ് സ്റ്റോറിൽ കൂടുതൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെടുന്ന ഉത്തരവും ആപ്പിളിന് ലഭിച്ചു. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ദൈനംദിന പിഴ ചുമത്താനും കമ്മീഷന് അധികാരമുണ്ട്. മെറ്റ കഴിഞ്ഞ വർഷം അവസാനം നടപ്പാക്കിയ മാറ്റങ്ങളും കമ്മീഷൻ പരിശോധിക്കുന്നുണ്ട്.