കട്ടപ്പന: ഇടുക്കി ഉപ്പുതറയിൽ ഓട്ടോറിക്ഷാ ഡ്രൈവറും ഭാര്യയും രണ്ടു മക്കളും ജീവനൊടുക്കിയത് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്നുള്ള ഭീഷണി മൂലമെന്ന് പുറത്ത് വരുന്ന വിവരം. പട്ടത്തമ്പലം സ്വദേശി സജീവ് മോഹനൻ (34), ഭാര്യ രേഷ്മ (30), മകൻ ദേവൻ (5), മകൾ ദിയ (3) എന്നിവരാണ് മരിച്ചത്.
സജീവ് കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തിൽനിന്ന് ഓട്ടോറിക്ഷ വാങ്ങുന്നതിനായി വായ്പയെടുത്തിരുന്നു. രണ്ടു മാസം തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ധനകാര്യ സ്ഥാപനത്തിൽനിന്ന് നിരന്തരം ഭീഷണി ഉണ്ടായതായാണ് സജീവിന്റെ പിതാവ് മോഹനന്റെ ആരോപണം.ഏജന്റുമാർ തന്നെയും മകനെയും വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് മോഹനൻ വ്യക്തമാക്കി.
മോഹനന്റെ പേരിലുള്ള ചെക്കും കരം തീർത്ത രസീതും കൊടുത്താണ് വായ്പയെടുത്തിരുന്നത്. 30ന് മുമ്പ് വീട് വിറ്റിട്ടാണെങ്കിലും പണം അടയ്ക്കാമെന്ന് പറഞ്ഞിരുന്നു, എന്നാൽ സ്ഥാപനത്തിലെ ഏജന്റുമാർ അസഭ്യം പറഞ്ഞെന്നും മോഹനൻ ആരോപിച്ചു. അതെസമയം ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ആത്മഹത്യക്കുറിപ്പിൽ കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തെക്കുറിച്ച് സൂചനയുണ്ടെന്നാണ് വിവരം. സജീവും ഭാര്യയും മക്കളും സജീവിന്റെ മാതാപിതാക്കളുമാണ് വീട്ടിൽ താമസം. ജോലിക്കുപോയി മാതാപിതാക്കൾ തിരികെ എത്തിയപ്പോഴാണ് നാലുപേരെയും ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.സജീവിനും കുടുംബത്തിനും ധനകാര്യ സ്ഥാപനത്തിൽനിന്ന് സമ്മർദമുണ്ടായിരുന്നെന്ന് ഇടുക്കി എസ്പി ടി.കെ.വിഷ്ണു പ്രദീപ് വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.