തൃശൂർ: തൃശൂർ പൂരം ന്യൂനതകളില്ലാതെ നടത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ പൂരം കാണുവാൻ ഉള്ള സ്വകര്യമൊരുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും.പൂരവുമായി ബന്ധപ്പെട്ട് ഉത്തരവുകൾ ജില്ലാ കളക്ടറുടെ അറിവോടെയും സമ്മതത്തോടെയും വേണം പുറപ്പെടുവിക്കാനെന്നും മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു.പൂരത്തിന്റെ സുരക്ഷ ഒരുക്കാൻ പുരം കമ്മിറ്റിയും ആന ഉടമസ്ഥരും സഹകരിക്കണം. ദൈനദിനപ്രവർത്തനങ്ങൾ ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിരീക്ഷിക്കണം. എറണാകുളം റീജിയണൽ സി.സി.എഫ് എല്ലാ ദിവസവും നടത്തിപ്പ് സംബന്ധിച്ച് റിപ്പോർട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകണം.ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ഉദാരമായ സമീപനം വനം വകുപ്പിൻ്റെ ഭാഗത്ത് നിന്ന് വേണമെന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുത്ത റവന്യു മന്ത്രി കെ രാജൻ ആവശ്യപ്പെട്ടു. ചട്ടങ്ങളും നിയമങ്ങളും കാലാകാലങ്ങളിൽ മാറിവരുന്നതിനാൽ ആനയുടമസ്ഥർ ആനയെ വിട്ടുതരാൻ മടിക്കുന്ന സാഹചര്യമുണ്ട്. ആന പാപ്പാന്മാരുടെ വിവരങ്ങൾ പൊലീസിന് നൽകുന്നതിൽ ആനയുടമകൾക്ക് ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആന എഴുന്നെള്ളിപ്പിനുള്ള മാർഗനിർദ്ദേശങ്ങൾ വനം വകുപ്പ് എറണാകുളം സെൻട്രൽ റീജിയൺ ഫോറസ്റ്റ് കൺസർവേറ്റർ ഇന്ദു വിജയൻ യോഗത്തിൽ വിശദീകരിച്ചു. ഇത്തവണ പൂരത്തിന് വനം വകുപ്പിൻ്റെ ആർ.ആർ.ടി ടീമും രംഗത്ത് ഉണ്ടാകുമെന്നും സി.സി.എഫ് അറിയിച്ചു.പൂരം ഭംഗിയായി നടത്തുവാൻ വേണ്ട തയ്യാറെടുപ്പുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. പൂരവുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്കും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആയിരിക്കും.
ഘടകപൂരങ്ങളുടെ യോഗം വിളിച്ച് ചേർത്ത് സമയക്രമം പാലിക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് അറിയിച്ചു.ആനകളുടെ പരിശോധനാ സമയം നീട്ടുവാൻ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ അധിക സ്ക്വാഡിനെ നിയോഗിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും.