പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ആൾക്കൂട്ട മർദനം. ചിറ്റൂർ സ്വദേശിയായ പത്തൊൻപതുകാരൻ ഷിജുവിനെ കെട്ടിയിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. അഗളി പോലീസിൽ പരാതി നൽകിയിട്ടും തിരിഞ്ഞു നോക്കിയില്ലെന്ന് ആ രോപണം.
വാഹനത്തിന് മുമ്പിലേക്ക് എടുത്ത് ചാടിയെന്ന കാരണത്താലായിരുന്നു മർദനം. ഡ്രൈവറും ക്ലീനറും ചേർന്നാണ് മർദിച്ചതെന്ന് ഷിജു പറഞ്ഞു. പരിക്കേറ്റ ഷിജുവിനെ കോട്ടത്തറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് മൂന്ന് ദിവസമായിട്ടും സംഭവത്തിൽ പോലീസ് ഇടപെട്ടിരുന്നില്ല. വാർത്ത ആയതോടെ പോലീസ് അന്വേഷണം ആരംഭിച്ചെന്നാണ് വിവരം.
ഈ മാസം 24-ന് അഗളി ചിറ്റൂർ കട്ടേക്കാടിൽ ഉച്ചയോടെയായിരുന്നു സംഭവം. റോഡിലൂടെ നടക്കുമ്പോൾ കല്ലിൽ തട്ടി വാഹനത്തിന് മുമ്പിലേക്ക് വീണെന്നാണ് ഷിജു പറയുന്നത്. പക്ഷെ മനഃപൂർവം വാഹനത്തിന് മുമ്പിലേക്ക് ചാടിയെന്നാരോപിച്ച് ഡ്രൈവറും ക്ലീനറും ചേർന്ന് മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നുവെന്ന് ഷിജു ആരോപിച്ചു.
അടിപിടിയായതോടെ വാഹനത്തിന്റെ ചില്ല് ഷിജു എടുത്തെറിഞ്ഞ കല്ല് കൊണ്ട് തകർന്നതായാണ് ആരോപണം. ഷിജുവിനെ വഴിയിലൂടെ വലിച്ചിഴച്ച് സമീപത്തുള്ള വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് അവിടെ നിന്ന് കടന്നു കളഞ്ഞു. ഇതുവഴി വന്ന പരിചയക്കാരാണ് പോസ്റ്റിൽ കെട്ടിയിട്ട നിലയിൽ ഷിജുവിനെ കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഷിജുവിന്റെ ശരീരത്തിൽ കയർ കെട്ടിയതിന്റെ പാടുകളുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഷിജുവിന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഡ്രൈവർക്കും ക്ലീനർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്തു.
ഷിജുവിനെ വസ്ത്രങ്ങളില്ലാതെ പോസ്റ്റിൽ കെട്ടിയിട്ടുവെന്നും മധുവിനെ അടിച്ചുകൊന്നത് പോലെ അടിച്ചുകൊല്ലാനുള്ള പ്ലാൻ ആയിരുന്നു അവർക്കുണ്ടായിരുന്നതെന്നും നാട്ടുകാരിൽ ഒരാൾ പറഞ്ഞു. നാട്ടിലെ ആറുപേർ ചേർന്ന് ഷിജുവിനെ അതിൽനിന്ന് രക്ഷിച്ചു. സ്റ്റേഷനിൽ വിളിപ്പിച്ച് അവരെ പോലീസ് ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാരൻ കൂട്ടിച്ചേർത്തു.