ഉയർന്ന തീരുവയിൽ നിന്ന് സ്മാർട്ട് ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍: അമേരിക്കയിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം വിവിധ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്താനുള്ള തീരുമാനത്തില്‍നിന്ന് സ്മാര്‍ട്ട് ഫോണുകളും കമ്പ്യൂട്ടറുകളും അടക്കമുള്ളവയെ ഒഴിവാക്കി. കമ്പ്യൂട്ടറുകള്‍ അടക്കമുള്ളവയുടെ വില കുത്തനെ ഉയർന്നത് യു.എസ് ടെക് കമ്പനികൾക്ക് ഭീഷണിയാകുമോ എന്ന ആശങ്കയാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് പുറത്ത് വരുന്ന വിവരം.

ടെക് കമ്പനികള്‍ വ്യാപകമായി ഉപയോഗിക്കുന്നത് ചൈനയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ഉപകരണങ്ങളാണ് എന്നകാര്യം പരിഗണിച്ചാണിത്. അതെസമയം സെമി കണ്ടക്ടറുകള്‍, സോളാര്‍ സെല്ലുകള്‍ തുടങ്ങിയ ഉൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങളെയും ഘടകങ്ങളെയും ഉയര്‍ന്ന തീരുവയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്കാണ് ട്രംപ് ഭരണകൂടം ഏറ്റവും ഉയര്‍ന്ന തീരുവ (125%) ചുമത്താന്‍ നിശ്ചയിച്ചിരുന്നത്. വെള്ളിയാഴ്ച വൈകിയാണ് (പ്രാദേശിക സമയം) ഉയര്‍ന്ന തീരുവയില്‍നിന്ന് ഒഴിവാക്കുന്നവയുടെ പട്ടിക യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ പുറത്തിറക്കിയത്.

ട്രംപിന്റെ ഉയര്‍ന്ന തീരുവമൂലം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളും സാംസങ്ങും തുടങ്ങിയവ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. യു.എസ്സാണ് ഐഫോണിന്റെ ഏറ്റവും വലിയ വിപണി. ആപ്പിള്‍ നിര്‍മിക്കുന്ന ഐഫോണുകളില്‍ പകുതിയും വിറ്റഴിക്കുന്നത് അവിടെയാണ്, അതെസമയം ചൈനയിൽ നിന്നാണ് അമേരിക്കയില്‍ വിറ്റഴിക്കാനുള്ള ഐഫോണുകളില്‍ 80 ശതമാനവും നിര്‍മിക്കപ്പെടുന്നത്. അവശേഷിക്കുന്ന 20 ശതമാനമാകട്ടെ ഇന്ത്യയിലും. ഉയര്‍ന്ന തീരുവ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ആപ്പിളും സാംസങ്ങും അടക്കമുള്ളവ സ്മാര്‍ട്ട് ഫോണുകളുടെയും അനുബന്ധ ഘടകങ്ങളുടെയും നിര്‍മാണം ചൈനയില്‍നിന്ന് മാറ്റുന്നതിനുള്ള ആലോചനകള്‍ ആരംഭിച്ചിരുന്നു. ഇന്ത്യയും വിയറ്റ്‌നാമുമാണ് ചൈനയ്ക്ക് പുറമെ ആപ്പിളിന്റെയും സാംസങ്ങിന്റെയും നിര്‍മാണ ഹബ്ബുകള്‍.ഉയര്‍ന്ന തീരുവ പ്രഖ്യാപനത്തിന് പിന്നാലെ ആപ്പിള്‍ ഇന്ത്യയിലെ ഉത്പാദനം കൂട്ടിയിരുന്നു. അതിനിടെയാണ് കമ്പ്യൂട്ടറുകളെയും മൊബൈല്‍ ഫോണുകളെയും അടക്കമുള്ളവയെ ഉയര്‍ന്ന തീരുവയില്‍നിന്ന് ട്രംപ് ഭരണകൂടം ഒഴിവാക്കിയിരിക്കുന്നത്.സ്മാര്‍ട്ട് ഫോണുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും പുറമെ ഹാര്‍ഡ് ഡ്രൈവുകള്‍, മെമ്മറി ചിപ്പുകള്‍, പ്രോസസറുകള്‍ തുടങ്ങിയവയാണ് ഉയര്‍ന്ന തീരുവയില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളത്. ഇവ അമേരിക്കയില്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ല. ആഭ്യന്തര ഉത്പാദനം സാധ്യമാക്കാന്‍ ദീര്‍ഘകാലമോ വര്‍ഷങ്ങളോ വേണ്ടിവന്നേക്കാം എന്ന സാഹചര്യത്തിലാണ് തീരുവയില്‍നിന്നുള്ള ഒഴിവാക്കല്‍ എന്നാണ് പുറത്തുവരുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *