ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് ട്രംപ്

സർക്കാരിനെ ഭരണകാര്യങ്ങളിൽ ഇടപെടാൻ അനുവദിച്ചില്ലെന്ന കാരണത്തിൽ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. 2 ബില്യൺ ഡോളറിന്‍റെ (1.7 ലക്ഷം കോടി) ഫെഡറൽ ഫണ്ടാണ് ട്രംപ് മരവിപ്പിച്ചത്. യൂണിവേഴ്‌സിറ്റിയുടെ ഭരണനിര്‍വഹണത്തില്‍ വൈറ്റ് ഹൗസ് ഇടപെടല്‍ അനുവദിക്കാതിരുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

യൂണിവേഴ്‌സിറ്റിക്കുളളിലെ ജൂതവിരുദ്ധ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണം, ക്യാംപസിനകത്ത് വൈവിധ്യവും നീതിയും തുല്യതയും പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ നിര്‍ത്തലാക്കണം ,സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കാനും പ്രതിഷേധക്കാരെ പുറത്താക്കണമെന്നതും അടക്കം ഒട്ടേറെ പരിഷ്കരണങ്ങൾ നിയാമവലിയിൽ വരുത്തണമെന്ന് കഴിഞ്ഞ ദിവസവും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരുന്നു. മെറിറ്റ് നിയമനങ്ങളിലും ഇടപെടൽ ആവശ്യപ്പെട്ടതോടെ യൂണിവേഴ്സിറ്റി എതിർപ്പറിയിക്കുകയായിരുന്നു.

സർവകലാശാല ഭരണകാര്യങ്ങളിൽ സർക്കാരിന്‍റെ ഏകാധിപത്യം അംഗീകരിക്കില്ലെന്നും അനുവദിക്കില്ലെന്നുമാണ് നിലവിൽ ഹാർവാഡിന്‍റെ നിലപാട്. ട്രംപിൻറെ നീക്കത്തിൽ പ്രതിഷേധിച്ച് കാമ്പസിൽ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും നേതൃത്വത്തിൽ പ്രകടനവും നടന്നു. ഹാര്‍വാര്‍ഡിനുളള 2.2 ബില്യണ്‍ ഡോളറിന്‍റെ ഗ്രാന്‍റിനൊപ്പം 60 മില്യണ്‍ ഡോളറിന്‍റെ കരാറുകളും സര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

സര്‍ക്കാര്‍ യുണിവേ‍ഴ്സിറ്റിയുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തുകയാണെന്നും ഭരണകൂടം അതിരുകടന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ട്രംപിന്‍റെ ആവശ്യങ്ങള്‍ നിരാകരിച്ചു കൊണ്ട് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് അലന്‍ ഗാര്‍ബര്‍ വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈറ്റ്ഹൗസിന്‍റെ പ്രതികാരനടപടി.

Leave a Reply

Your email address will not be published. Required fields are marked *