കശ്മീര്‍ പ്രശ്നപരിഹാരത്തിന് ഇരുരാജ്യങ്ങളുമായി സംസാരിക്കാനൊരുങ്ങി ട്രംപ്; വെടിനിര്‍ത്തല്‍ കരാറില്‍ മധ്യസ്ഥത വീണ്ടു ആവര്‍ത്തിച്ച് യുഎസ്

വാഷിങ്ടൻ: സംഘർഷത്തിന് അയവുവരുത്തി ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ എത്തിച്ചേർന്ന വെടിനിർത്തൽ കരാറിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചാൽ ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് അത് കാരണമാകുമെന്ന് പറഞ്ഞ ട്രംപ്, കശ്മീർ പ്രശ്ന പരിഹാരത്തിനായി ഇരുരാജ്യങ്ങളുമായി സംസാരിക്കുമെന്നും അറിയിച്ചു.

കൂടാതെ ഇന്ത്യയും പാക്കിസ്ഥാനുമായും കൂടുതൽ വ്യാപാരത്തിൽ ഏർപ്പെടാൻ താൻ തീരുമാനിച്ചതായും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.‘‘ഈ ചരിത്രപരമായ തീരുമാനത്തിലേക്ക് ഇന്ത്യയെയും പാക്കിസ്ഥാനെയും എത്തിക്കാൻ കഴിഞ്ഞതിൽ യുഎസിന് അഭിമാനമുണ്ട്. ചർച്ച ചെയ്തിട്ടില്ലെങ്കിലും, ഈ രണ്ട് മഹത്തായ രാജ്യങ്ങളുമായുള്ള വ്യാപാരം ഞാൻ ഗണ്യമായി ഉയർത്താൻ പോകുകയാണ്. കശ്മീരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഒരു പരിഹാരമുണ്ടാക്കാനും ഞാൻ ശ്രമിക്കാം. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും നേതൃത്വത്തെ ദൈവം അനുഗ്രഹിക്കട്ടെ’’ – ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഇന്ത്യയും പാകിസ്ഥാനും യുഎസ് മധ്യസ്ഥതയിലുള്ള ചർച്ചകൾക്ക് ശേഷം വെടിനിർത്തലിന് സമ്മതിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് എക്സിൽ കുറിച്ചിരുന്നു. പിന്നാലെ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രാലയങ്ങൾ വെടിനിർത്തൽ സ്ഥിരീകരിക്കുകയായിരുന്നു. അതെസമയം ഇന്ത്യ യുഎസിന്റെ നേതൃത്വത്തിൽ നടത്തിയ മധ്യസ്ഥ ശ്രമം പരാമർശിക്കാതെയാണ് വെടിനിർത്തൽ കരാർ സ്ഥിരീകരിച്ചത്. പാക്ക് മിലിട്ടറി ഓപ്പറേഷൻ ഡിജിയുടെ ആവശ്യപ്രകാരമാണ് ഇന്ത്യ വെടിനിർത്തലിന് സമ്മതിച്ചതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ എക്സ് പോസ്റ്റിലും യുഎസ് മധ്യസ്ഥ ശ്രമത്തെ പറ്റി പരാമർശിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *