സന്ദീപ് റെഡ്ഡി വാംഗയുടെ പുതിയ ചിത്രം ‘സ്പിരിറ്റി’ല്‍ തൃപ്തി ദിമ്രി പ്രഭാസിന്റെ നായികയാകും. ദീപിക പദുക്കോണിന് പകരമായാണ് തൃപ്തിയെ സംവിധായകന്‍ നായികയാക്കിയത്.സന്ദീപ് റെഡ്ഡി വാംഗ ഇക്കാര്യം ഔദ്യോഗികമായി എക്‌സിലൂടെ അറിയിച്ചു.
തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ തൃപ്തി ദിമ്രി ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല ഈ യാത്രയില്‍ എന്നെ വിശ്വസിച്ചതില്‍ അതിയായ നന്ദി. സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്ന് തൃപ്തി പ്രതികരിച്ചു.
ഇതിനു മുന്നേ ദീപിക മുന്നോട്ടുവെച്ച ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അവരെ നായികാസ്ഥാനത്ത് നിന്ന് മാറ്റുകയാണെന്നും സന്ദീപ് റെഡ്ഡി വ്യക്തമാക്കിയിരുന്നു. ദിവസം എട്ടു മണിക്കൂര്‍ ജോലി സമയം, ഉയര്‍ന്ന പ്രതിഫലം തുടങ്ങിയ ഡിമാന്‍ഡുകളാണ് ദീപിക മുന്നോട്ടുവെച്ചതെന്നാണ് സൂചന. ദീപിക തെലുങ്കില്‍ സംഭാഷണം പറയാന്‍ വിസമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുകൾ പറയുന്നുണ്ട്. കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കുറച്ചുകാലമായി സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന ദീപികയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന ചിത്രമാണ് സ്പിരിറ്റ്.
തൃപ്തി ദിമ്രി പ്രഭാസിനൊപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ‘സ്പിരിറ്റ്’. സന്ദീപ് റെഡ്ഡി വാംഗയുമായുള്ള അവരുടെ രണ്ടാമത്തെ ചിത്രവും. ‘അനിമല്‍’ ആണ് ആദ്യത്തേത്. സ്പിരിറ്റിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് പുറത്തു വരുന്ന വിവരം.
ദീപികയുടെ ഗര്‍ഭകാലം കണക്കിലെടുത്തായിരുന്നു ‘സ്പിരിറ്റി’ന്റെ ചിത്രീകരണം നീണ്ടുപോയത്. ചിത്രീകരണം 2024 അവസാനത്തോടെ ആരംഭിക്കാനായിരുന്നു പ്രാഥമിക ആലോചന. എന്നാല്‍, ഡേറ്റ് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ദീപിക വേഷം നിരാകരിച്ചിരുന്നു. ശേഷം ദീപികയ്ക്കുകൂടി സൗകര്യപ്രദമാകുംവിധം ചിത്രീകരണം നീട്ടിവെച്ചു. എന്നിട്ടാണ് അവര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായത്. എങ്കിലും അവരുടെ ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയാതെ വന്നതോടെ സംവിധായകന്‍ തന്നെ പിന്നീട് നടിയെ മാറ്റാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു എന്നാണ് വിവരം.