കോട്ടയം: എരുമേലി കനകപ്പലത്ത് വീടിന് തീപിടിച്ച സംഭവത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സത്യപാലന്റെയും മകൾ അഞ്ജലിയുടെയും മരണമാണ് സ്ഥിരീകരിച്ചത്.സംഭവ സ്ഥലത്ത് വച്ചുതന്നെ സത്യപാലന്റെ ഭാര്യ സീതമ്മ മരിച്ചിരുന്നു.വെള്ളിയാഴ്ച ഉച്ചയോടെ ശ്രീനിപുരം കോളനിക്കു സമീപമായിരുന്നു സംഭവം നടക്കുന്നത്.
രാവിലെ ഒരു യുവാവ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നതായി പറയപ്പെടുന്നുണ്ട്. ഇവർ പോയതിനു പിന്നാലെ ഇതു സംബന്ധിച്ച് വീട്ടിൽ തർക്കമുണ്ടായതായും തുടർന്ന് വീട്ടിനുള്ളിൽ തീ പടരുകയായിരുന്നുവെന്നുമാണ് വിവരം. തീ പടർന്നത് എങ്ങനെയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. കുടുംബകലഹത്തെ തുടർന്ന് സീതമ്മ വീടിന് തീയിട്ടതായാണ് പ്രാഥമിക നിഗമനം.
തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ എത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും സീതമ്മ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.