യു.എ.ഇ.യിലെ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽനിന്ന് വ്യാജരേഖകൾ ചമച്ച് 150 കോടി രൂപയോളം വായ്പയെടുത്ത കേസിൽ കാസർകോട് സ്വദേശിയുടെയും കുടുംബത്തിന്റെയും 32 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടി. സി.ടി. സുലൈമാൻ, ഭാര്യ ഒ.ടി. നഫീസത്ത്, മകൻ മുഹമ്മദ് സിനാൻ സുലൈമാൻ എന്നിവരുടെ പേരിലുള്ള സ്വത്താണ് കണ്ടുകെട്ടിയത്. വായ്പത്തുകയിൽ 4.60 കോടി രൂപ ഇന്ത്യയിലേക്ക് കടത്തിയതായി കണ്ടെത്തിയിരുന്നു.ബാങ്കിന്റെ പരാതിയിൽ കാസർകോട് ചന്ദേര പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി.യും കേസെടുത്തത്. അബുദാബിയിൽ ഹെക്സാ ഓയിൽ ആൻഡ് ഗ്യാസ് സർവീസ് എന്ന സ്ഥാപനം നടത്തിയിരുന്ന കാസർകോട് സ്വദേശി തിരുത്തുമ്മൽ അബ്ദുറഹ്‌മാൻ ചേന്നോത്ത്, 2013-17 കാലഘട്ടത്തിൽ ബാങ്കിൽനിന്ന് 68.159 ദശലക്ഷം ദിർഹം (ഏകദേശം 160 കോടി രൂപ) വായ്പയെടുത്തിരുന്നു. വ്യവസായ വികസനത്തിനുവേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ, ഇതിനായി വ്യാജരേഖകളാണ് സമർപ്പിച്ചതെന്ന് പിന്നീട് കണ്ടെത്തി.
യു.എ.ഇ. ബാങ്കിനെ കബളിപ്പിച്ചു; കാസർകോട് സ്വദേശിയുടെ 32 ലക്ഷം ഇ.ഡി. കണ്ടുകെട്ടി
