വിദേശ ജീവനക്കാരെ പ്രതികൂലമായി ബാധിക്കും; യുഎസ് ഭരണകൂടത്തിന്റെ പുതിയ നീക്കം

ഇന്ത്യക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശ ജീവനക്കാരെ ഈ നീക്കം പ്രതീകൂലമായി ബാധിക്കുന്ന പുതിയ നീക്കം.കുടിയേറ്റ തൊഴിലാളികൾക്കുള്ള തൊഴിൽ അംഗീകാര രേഖകളുടെ(ഇഎഡി- Employment Authorisation Documents) ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ അനുവദിക്കുന്നത് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി നിർത്തിവെച്ചു. എന്നാൽ, ഒക്ടോബർ 30ന് മുമ്പ് ഓട്ടോമാറ്റിക്കായി നീട്ടി നൽകിയ ഇഎഡികളെ പുതിയ നടപടി ബാധിക്കില്ല. പൊതു സുരക്ഷയും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും മുൻഗണന നൽകാനാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് ട്രംപ് ഭരണകൂടം അഭിപ്രായപ്പെട്ടു.തൊഴിൽ പെർമിറ്റിന്റെ കാലാവധി കഴിഞ്ഞാലും 540 ദിവസം കൂടി അമേരിക്കയിൽ ജോലി ചെയ്യാൻ കുടിയേറ്റക്കാരെ അനുവദിച്ചിരുന്ന ബൈഡൻ ഭരണകൂടത്തിന്റെ കീഴ്‌വഴക്കത്തിന് പകരമായാണ് പുതിയ നീക്കം.

കുടിയേറ്റ തൊഴിലാളികളുടെ പശ്ചാത്തലം ഇടയ്ക്കിടെ പരിശോധിക്കുന്നതിലൂടെ തട്ടിപ്പുകൾ തടയാനും ദോഷകരമായ ഉദ്ദേശ്യങ്ങളുള്ള വിദേശികളെ കണ്ടെത്താനും യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിനെ (യുഎസ്‌സിഐഎസ്) സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഈ നീക്കം സാമാന്യബോധമുള്ള നടപടിയാണെന്ന് യുഎസ്‌സിഐഎസ് ഡയറക്ടർ ജോസഫ് എഡ്‌ലോ പ്രതികരിച്ചു. അമേരിക്കയിൽ ജോലി ചെയ്യുന്നത് ഒരു അവകാശമല്ല, മറിച്ച് ഒരു ആനുകൂല്യം ആണെന്നും എഡ്‌ലോ പറഞ്ഞു. കുടിയേറ്റക്കാർ അവരുടെ ഇഎഡി കാലാവധി തീരുന്നതിന് 180 ദിവസം മുമ്പ് പുതുക്കാനുള്ള അപേക്ഷ സമർപ്പിക്കണമെന്ന് യുഎസ്‌സിഐഎസ് ശുപാർശ ചെയ്യുന്നു. അപേക്ഷ ഫയൽ ചെയ്യാൻ വൈകിയാൽ, തൊഴിൽ അനുമതിയിലോ രേഖകളിലോ താൽക്കാലികമായ തടസ്സങ്ങൾ അനുഭവിക്കാൻ സാധ്യതയുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.ഒരാൾക്ക് യുഎസിൽ ഒരു നിശ്ചിത സമയത്തേക്ക് ജോലി ചെയ്യാൻ അംഗീകാരമുണ്ട് എന്ന് തെളിയിക്കുന്നതിനുള്ള മാർഗമാണ് ഇഎഡി. ഗ്രീൻ കാർഡ് തൊഴിൽ അംഗീകാരത്തിനുള്ള തെളിവായതിനാൽ സ്ഥിര താമസക്കാർക്ക് ഇഎഡി ആവശ്യമില്ല. നോൺ-ഇമിഗ്രന്റ് സ്റ്റാറ്റസ് ഉള്ള വ്യക്തികൾക്കും ഈ രേഖ ആവശ്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *