തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പദ്ധതിക്കായി കേന്ദ്ര സർക്കാരിൽ നിന്ന് വയബിലിറ്റി ഗ്യാപ് ഫണ്ട് ( വിജിഎഫ്) വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനം. വിജിഎഫ് ഇനത്തിൽ 818 കോടി രൂപയാണ് ലഭിക്കുക. വായ്പയായി ലഭിക്കുന്ന തുക തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്ര വ്യവസ്ഥ. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം നിലനിൽക്കെയാണ് മന്ത്രിസഭ വിജിഎഫ് വാങ്ങാൻ അനുമതി നൽകിയിരിക്കുന്നത്.
കേന്ദ്രം നൽകുന്ന തുകയ്ക്ക് ഭാവിയിൽ തുറമുഖം ലാഭത്തിലെത്തുമ്പോഴേക്കുള്ള മൂല്യത്തിന് അനുസരിച്ച് പലിശസഹിതം വായ്പ തിരിച്ചടക്കണമെന്നാണ് വ്യവസ്ഥ. വിജിഎഫ് തിരിച്ചടയ്ക്കേണ്ടി വന്നാൽ സംസ്ഥാനത്തിനു സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കേരളം പ്രതിഷേധം അറിയിച്ചിരുന്നു.
കേരളത്തിന്‍റെ തുടർച്ചയായ ആവശ്യം കേന്ദ്രം തള്ളിയതിനു പിന്നാലെയാണ് കേന്ദ്ര വ്യവസ്ഥ അംഗീകരിക്കാൻ മന്ത്രിസഭയോഗത്തിൽ തീരുമാനമായത്. പണം ഗ്രാൻഡായി അനുവദിക്കണമെന്ന് കാര്യത്തില്‍ കേന്ദ്രവുമായി വീണ്ടും ചർച്ച നടത്തുമെന്ന് തുറമുഖമന്ത്രി അറിയിച്ചിരുന്നു.