കൊച്ചി: കേരള ജനത വികസനം ആഗ്രഹിക്കുന്നവെന്നും ബിജെപി അധികാരത്തിലെത്തിയാൽ മാത്രമേ മാറ്റമുണ്ടാകുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. എറണാകുളം ഈസ്റ്റ് ബിജെപി ജില്ലാ കണ്വെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ബിജെപിയെ അധികാരത്തിൽ എത്തിച്ച ശേഷമേ മടങ്ങിപോകുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
10 വർഷം ഭരിച്ച കോൺഗ്രസ് രാജവംശം ആണ് ഇന്ത്യയെ നശിപ്പിച്ചത്. എട്ട് കേന്ദ്ര മന്ത്രിമാർ കേരളത്തിൽ നിന്നും ഉണ്ടായിട്ടും ഒന്നും ചെയ്തില്ല. എൻഡിഎ സർക്കാരിനെ ജനം തെരഞ്ഞെടുത്തത് മാറ്റം ആഗ്രഹിച്ചാണ്. കഴിഞ്ഞ 10 കൊല്ലം കൊണ്ട് രാജ്യം വലിയ നേട്ടം കൈവരിച്ചു. കേരളവും ഇതേ മാറ്റത്തിനാണ് ആഗ്രഹിക്കുന്നത്. കേരളം വന്യജീവി നിയമത്തിൽ വരുത്തിയ ഭേദഗതി നടപ്പാക്കുന്നില്ല. കൂടാതെ സംസ്ഥാനം വലിയ കടക്കെണിയിലാണ്. ആശാ വർക്കർമാർ, കെഎസ്ആർടിസി തുടങ്ങിയവർക്ക് ശമ്പളം കൊടുക്കാൻ കാശില്ല. ഒരു അടിസ്ഥാന സൗകര്യ വികസനവും കഴിഞ്ഞ ഒമ്പതു കൊല്ലമായില്ല.
ദേശീയ പാത വികസനം മാത്രമാണ് ആകെ വന്നത്. എന്നാൽ അത് കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ്.റബ്ബർ, പൈനാപ്പിൾ കർഷകർക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. വന്യജീവി ആക്രമണം തടയാൻ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. കാര്യങ്ങള്‍ ഇങ്ങനെയായിട്ടും സര്‍ക്കാര്‍ ആഘോഷം നടത്തുകയാണ്. രാജ വംശ ഭരണമാണ് കോൺഗ്രസിലും സിപി എമ്മിലും.
ഒരിടത്ത് അമ്മയും മകനും കേരളത്തിൽ മകളും മരുമകനുമാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.ഇരുകൂട്ടരും അഴിമതി പാർട്ടിയാണ്. പ്രീണന രാഷ്ട്രീയത്തിൽ സ്വർണ്ണ മെഡൽ നേടിയ പാർട്ടിയാണ് കോൺഗ്രസ്. ഇതിന്റെ ഉദാഹരണം ആണ് മുനമ്പത്ത് കോൺഗ്രസ് ചെയ്തത് എന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. കേരളത്തിലെ മാറ്റം തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ തുടങ്ങും. താൻ വന്നത് നേതാവാകാൻ അല്ല. വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവരെ നേതാവാക്കാൻ വേണ്ടി വന്നതാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
