മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ തെളിവുകളെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളും രേഖകളും പുറത്തുവിട്ട് നടന്‍ കൃഷ്ണകുമാര്‍. ഒ ബൈ ഓസി എന്ന സ്ഥാപനത്തിന്റെ ദിവസേനയുള്ള വിറ്റുവരവുമായി ബന്ധപ്പെട്ട രേഖകളും സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെയാണ് പുറത്തുവിട്ടത്. ജീവനക്കാരുടെ പരാതിയില്‍ തനിക്കും മകള്‍ക്കുമെതിരേ കേസെടുത്തതിന് പിന്നാലെയാണ് ദൃശ്യങ്ങളും രേഖകളും പുറത്തുവിട്ടത്.1500 രൂപ കിട്ടിയാല്‍ മൂന്നുപേരും 500 വീതം വീതിച്ചെടുക്കുമെന്ന് യുവതി പറയുന്നു. ആകെ എത്രരൂപയാണ് എടുത്തതെന്ന് ഓര്‍മയില്ലെന്നും കൃഷ്ണകുമാര്‍ പുറത്തുവിട്ട വീഡിയോയിലുണ്ട്.
സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു. തട്ടിപ്പ് നടത്തിയതായി ജീവനക്കാര്‍ സമ്മതിച്ചു. തട്ടിച്ച പണത്തില്‍നിന്ന് റീഗല്‍ ജ്വല്ലേഴ്‌സ് എന്ന കടയില്‍നിന്ന് സ്വര്‍ണം വാങ്ങയതിന്റെ തെളിവ് ലഭിച്ചുവെന്നും കൃഷ്ണകുമാര്‍ അവകാശപ്പെട്ടു. ‘ആദ്യം ജോലിക്കുവന്ന യുവതിയുടെ ബന്ധുക്കളാണെന്ന് പറഞ്ഞാണ് മറ്റുരണ്ടുപേരെ ജോലിക്ക് പരിചയപ്പെടുത്തിയത്. ദിയയേക്കാള്‍ പ്രായംകുറഞ്ഞവരാണ്. അവളുടെ സ്വന്തം ആളുകളെപ്പോലെ കൊണ്ടുനടന്നു’, കൃഷ്ണകുമാര്‍ പറഞ്ഞു. തങ്ങള്‍ക്കെതിരായ പരാതിയില്‍ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരെ കൃഷ്ണകുമാര്‍ വെല്ലുവിളിച്ചു.
തട്ടിപ്പ് നടത്തിയ ജീവനക്കാരെക്കുറിച്ച് നിറകണ്ണുകളോടെ തുറന്നു പറഞ്ഞ് ദിയ കൃഷ്ണ. സ്ഥാപനത്തിലെ ജീവനക്കാരെ കണ്ണടച്ച് വിശ്വസിച്ചു പോയെന്നും അവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും ദിയ കൃഷ്ണ പറഞ്ഞു. ഗർഭിണി ആയതിനാൽ കുറച്ചു കാലം കടയിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. സ്വന്തം അനിയത്തിമാരെപ്പോലെ വിശ്വസിച്ചവരാണ് പണം തട്ടിയത്.