ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് തിരിച്ചടി. 793 കോടി വരുന്ന സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു. കൂടാതെ ഡാൽമിയ സിമന്റ്സിൽ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര കോടി രൂപയുടെ ഓഹരികളും ഇഡി പിടിച്ചെടുത്തു. ഡാൽമിയ സിമന്റ്സിന്റെ 793 കോടി രൂപ വില വരുന്ന ഭൂമിയും കണ്ടുകെട്ടി.
2011-ൽ സിബിഐ റജിസ്റ്റർ ചെയ്ത കേസിലാണ് 14 വർഷത്തിനുശേഷം ഇഡി നടപടി. ജഗൻ മോഹൻ റെഡ്ഡിയുടെ പിതാവ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന സമയത്ത്, ഭാരതി സിമന്റ്സ്, രഘുറാം സിമന്റ്സ് തുടങ്ങിയ ജഗന്റെ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഡാൽമിയ സിമന്റ്സ് നിക്ഷേപം നടത്തിയിരുന്നു. ഇതിന് പകരമായി കഡപ്പയിൽ 407 ഹെക്ടർ ഭൂമിയിൽ ജഗൻ വഴി ഡാൽമിയ സിമന്റ്സിന് ഖനനാനുമതി കിട്ടിയെന്നാണ് സിബിഐയുടെയും ഇഡിയുടെയും കണ്ടെത്തൽ.
2010-ൽ രഘുറാം സിമന്റ്സിന്റെ ഓഹരികൾ ജഗൻമോഹൻ റെഡ്ഡി, വിജയ് സായ് റെഡ്ഡി, പുനീത് ഡാൽമിയ എന്നിവർ ചേർന്ന് പാർഫിസിം എന്ന ഫ്രഞ്ച് കമ്പനിക്ക് വിറ്റു. 135 കോടി രൂപ ഇതിൽ നിന്ന് ലഭിച്ചു. ഇതിൽ 55 കോടി ജഗൻ മോഹൻ റെഡ്ഡിക്കാണ് ലഭിച്ചത്. ഈ പണം ഹവാല ഇടപാടിലൂടെയാണ് ഇന്ത്യയിലേക്ക് കടത്തിയത് എന്നും മൊത്തം ഇടപാടുകൾ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നും കേന്ദ്ര ഏജൻസികൾ കണ്ടെത്തി. ഇതിന്റെ ഭാഗമായാണ് 14 വർഷത്തിന് ശേഷം ഓഹരികളും ഭൂമിയും ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്നത്.