ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ട 92 ദ്വീപുകളടങ്ങുന്ന സമൂഹത്തിലാണ് ലാഹിഖ് ദ്വീപ് സ്ഥിതി ചെയ്യുന്നത്.
റിയാദ്: സൗദിയിലെ ആദ്യത്തെ റെസിഡൻഷ്യൽ ദ്വീപ് ‘ലാഹിഖ്’ 2028-ൽ തുറക്കും. റെഡ് സീ ഡെവലപ്‌മെൻറ് കമ്പനിയാണ് ചെങ്കടൽ വിനോദസഞ്ചാര കേന്ദ്രത്തിൽ പൂർത്തിയാക്കിയ പാർപ്പിട ആവശ്യത്തിനായി നിർമിക്കുന്ന ദ്വീപിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ആദ്യഘട്ട നിർമാണം പൂർത്തിയായി. ദ്വീപിലെ പാർപ്പിട സൗകര്യങ്ങളും സേവനങ്ങളും അവിടെ താമസമുറപ്പിക്കാൻ എത്തുന്നവർക്ക് വേറിട്ട അനുഭവം പ്രദാനം ചെയ്യും. ഇത് ആഡംബരത്തിെൻറയും സ്വകാര്യതയുടെയും ഉയർന്ന നിലവാരം പുലർത്തുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ട 92 ദ്വീപുകളടങ്ങുന്ന സമൂഹത്തിലാണ് ലാഹിഖ് ദ്വീപും സ്ഥിതി ചെയ്യുന്നത്. ഇത് സൗദിയുടെ പടിഞ്ഞാറൻ തീരത്താണ്.
മറ്റ് സമുദ്രങ്ങളിൽ കണ്ടെത്താൻ പ്രയാസമുള്ള 2000-ലധികം ഇനം അപൂർവ മത്സ്യങ്ങളാണ് ഇവിടെയുള്ളത്. ദ്വീപ സമൂഹത്തിന്റെ
രത്നമാണ് ലാഹിഖ് ദ്വീപ്. അങ്ങനെയൊരു പദവിയാണ് റെഡ് സീ ഡവലപ്മെൻറ് കമ്പനി ഈ ദ്വീപിന് നൽകുന്നത്. താമസക്കാരുടെയും സന്ദർശകരുടെയും ആവശ്യങ്ങൾ ഒരുപോലെ നിറവേറ്റുന്ന വൈവിധ്യമാർന്ന വിനോദ മേഖലകളും സ്ഥാപനങ്ങളും ലാഹിഖ് ദ്വീപ് വാഗ്ദാനം ചെയ്യുന്നു. മറീനയിൽ യാച്ചുകൾക്കായി 115 ബെർത്തുകൾ ഒരുക്കും. സെയിലിങ്, വാട്ടർ സ്‌പോർട്‌സ് വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ഒരു ടെന്നീസ് ക്ലബ്, ഫിറ്റ്‌നസ് സെൻറർ, സ്‌പോർട്‌സ് കോർട്ടുകൾ, മനോഹരമായ 18 ഹോൾ ഗോൾഫ് കോഴ്‌സ്, വന്യജീവി പ്രേമികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത പാർക്ക് എന്നിവയുമുണ്ടാകും.
