ദില്ലി: പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യം ഒരു രീതിയിലുമുള്ള ഭീകരപ്രവർത്തനങ്ങളെയും അംഗീകരിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ജമ്മു കശ്മീരിൽ മസ്ജിദുകളും ഗുരുദ്വാരയടക്കം മതസ്ഥാപനങ്ങൾക്ക് നേരെ പോലും പാകിസ്ഥാൻ ഷെൽ ആക്രമണം നടത്തി. സാധാരണക്കാരെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി. അതിർത്തിമേഖലയിൽ കൂടുതൽ ബങ്കറുകൾ നിർമ്മിക്കുമെന്നും അമിത് ഷാ പൂഞ്ച് സന്ദർശനത്തിന് ശേഷം വ്യക്തമാക്കി. വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ലെന്നും അമിത് ഷാ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. ജമ്മു കശ്മീരിൽ രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയ അമിത് ഷാ ഇവിടുത്തെ സുരക്ഷ അവലോകനം ചെയ്യാൻ ഉന്നതതല യോഗവും ചേർന്നു.
അതേസമയം, ഹാഫീസ് സെയിദ്, മസൂദ് അസർ അടക്കം ഭീകരരെ ഇന്ത്യയ്ക്ക് പാകിസ്ഥാൻ കൈമാറണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയുമായി ഗൌരവകരമായി ചർച്ച നടത്താനാണ് പാകിസ്ഥാൻ ഉദ്ദേശിക്കുന്നെങ്കിൽ ഈ ഭീകരരെ ആദ്യം കൈമാറണം. ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ ഭയന്ന പാകിസ്ഥാൻ ലോകത്തോട് മുഴുവൻ ഇത് അവസാനിപ്പിക്കാൻ ഇടപെടണമെന്ന് അപേക്ഷിച്ചു. ഓപ്പറേഷൻ സിന്ദൂരിൽ ശക്തമായ സാന്നിധ്യമായ പടക്കപ്പൽ ഐഎൻഎസ് വിക്രാന്തിൽ സന്ദർശനം നടത്തിയ ശേഷം നാവികസേന അംഗങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. ഒരു വശത്ത് നമ്മുടെ നാവികസേന സമുദ്രം പോലെ ശാന്തമാണെങ്കിൽ, മറുവശത്ത് സമുദ്രം പോലെ ഒരു സുനാമി വരുത്താനുള്ള കഴിവും അതിനുണ്ടെന്ന് പാകിസ്ഥാൻ ഓർമ്മിക്കണമെന്ന മുന്നറിയിപ്പും പ്രതിരോധമന്ത്രി നൽകി. ഇപ്പോൾ നടത്തിയതിനെക്കാൾ ശക്തമായ തിരിച്ചടി ഇന്ത്യയ്ക്ക് നൽകാനാകുമെന്നും മന്ത്രി വ്യക്തമാക്കി.