ദോഹ: രാജ്യത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ്, ഉംറ ഏജൻസികൾക്കെതിരെ നടപടികളുമായി ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ്. ലൈസൻസും രജിസ്ട്രേഷനുമില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഹജ്ജിനും ഉംറക്കുമായി ഖത്തറിൽ നിന്നും പുറപ്പെടുന്ന സ്വദേശികളുടേയും താമസക്കാരുടേയും തീർഥാടനം സുരക്ഷിതവും നിയമപരവുമാണെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കർശനമായ പരിശോധനയും നടപടികളുമെന്ന് അധികൃതർ അറിയിച്ചു. സൗദിയിലെ പുണ്യഭൂമിയിലേക്ക് പുറപ്പെടുന്നവർ നിയമവിധേയമായ ഏജൻസികൾക്കൊപ്പമാണ് സഞ്ചരിക്കുന്നതെന്ന് ഉറപ്പാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. സൗദി അറേബ്യ നടപ്പാക്കിയ ‘അനുമതിയില്ലാതെ ഹജ്ജില്ല’ എന്ന കാമ്പയിനിന്റെ ഭാഗമായാണ് ഖത്തറിലെ ഇസ്ലാമിക മതകാര്യ മന്ത്രാലയവും പരിശോധനകളും പ്രചാരണങ്ങളും ആരംഭിച്ചത്.
ഹജ്ജ്, ഉംറ തീർഥാടനം സംഘടിപ്പിക്കുന്ന ഏജൻസികൾക്ക് നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള ലൈസൻസ് ആവശ്യമാണെന്ന് ഔഖാഫ് മന്ത്രാലയം വ്യക്തമാക്കി. ഹജ്ജിനും ഉംറക്കുമായി പുറപ്പെടാൻ ആഗ്രഹിക്കുന്ന സ്വദേശികളും താമസക്കാരും ബന്ധപ്പെട്ട സ്ഥാപനത്തിന് അംഗീകാരമുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഏജൻസികൾ നിയമവിധേയമായാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കാൻ ജുഡീഷ്യൽ പൊലീസ് പരിശോധന നടത്തും. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഹജ്ജ്, ഉംറ കാര്യ വകുപ്പിന്റെ വെബ്സൈറ്റിൽ രാജ്യത്തെ അംഗീകൃത ഏജൻസികളുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.