പാലക്കാട്: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ ചേറ്റൂർ ശങ്കരൻ നായരുടെ സ്മൃതി ദിനം നടത്താനൊരുങ്ങി ബിജെപി. ചേറ്റൂർ ശങ്കരൻ നായരുടെ സ്മൃതി ദിനം കോൺഗ്രസ് മറന്നെന്നും അതുകൊണ്ട് ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി അത് നടത്തുമെന്നും ബിജെപി നേതാക്കൾ അറിയിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി അധ്യക്ഷൻ പ്രശാന്ത് ശിവൻ തുടങ്ങിയവർ ബിജെപി അംഗങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ടുളള അറിയിപ്പുകൾ നൽകിയിട്ടുണ്ട്.
ബിജെപി ഒരു സ്വാതന്ത്ര്യ സമര സേനാനിയെ നേടിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപി ചേറ്റൂർ ശങ്കരനായരുടെ കുടുംബാംഗങ്ങളേയും സന്ദർശിച്ചതിന് പിന്നാലെയാണ് ബിജെപിയുടെ പുതിയ നീക്കം.
എഐസിസി സമ്മേളനത്തിൽ ഒരു ഫോട്ടോ പോലും വെക്കാൻ പാ൪ട്ടി തയാറാകുന്നില്ല. സുരേഷ് ഗോപിക്ക് എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്നറിയില്ല. ഞാനും സുരേഷ് ഗോപിയും തമ്മിൽ ദീ൪ഘകാല ബന്ധമുണ്ട്. അതിൻറെ അടിസ്ഥാനത്തിലാണ് എന്നെ സന്ദ൪ശിക്കാനെത്തിയത്. കോൺഗ്രസിന്‍റെ ഏക മലയാളി ദേശീയ അധ്യക്ഷനെ പാ൪ട്ടി തന്നെ മറന്നുവെന്നും ജസ്റ്റിസ് ശങ്കരൻ നായര്‍ പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ ചേറ്റൂർ ശങ്കരൻ നായരുടെ കുടുംബാംഗങ്ങളെ സുരേഷ്ഗോപി സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് പാലക്കാട്ടെ വീട്ടിലെത്തി സുരേഷ് ഗോപിയുടെ സന്ദർശനം. വെള്ളിയാഴ്ച പുറത്തിറങ്ങിയ ബോളിവുഡ് താരം അക്ഷയ് കുമാറിന്‍റെ കേസരി ചാപ്റ്റ൪ -2 സിനിമയ്ക്ക് പിന്നാലെയാണ് ചേറ്റൂ൪ ശങ്കരൻ നായരുടെ പേര് വീണ്ടും സജീവമായത്.
കഴിഞ്ഞ ദിവസം ബിഹാറിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേറ്റൂരിനെ അനുസ്മരിച്ചിരുന്നു. ചേറ്റൂരിന് വേണ്ട പരിഗണന കോൺഗ്രസ് നൽകുന്നില്ലെന്ന പരാതിയും ശക്തമാണ്. ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബിജെപി നേതാക്കളും കുടുംബ സന്ദ൪ശനത്തിനെത്തിയത്. പാലക്കാട് ചന്ദ്രനഗറിലെയും ഒറ്റപ്പാലത്തെയും കുടുംബാംഗങ്ങളെയാണ് സുരേഷ് ഗോപി സന്ദ൪ശിച്ചത്. ഒറ്റപ്പാലത്ത് സ്മാരകം നിർമ്മാണത്തിന് സഹായിക്കുമെന്ന ഉറപ്പ് ലഭിച്ചതായും കുടുംബം പറഞ്ഞു.