ലണ്ടൻ: കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ച് എഫ്എ കപ്പ് കിരീടത്തിൽ മുത്തമിട്ട് ക്രിസ്റ്റൽ പാലസ്. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന കലാശപോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. 16-ാം മിനിറ്റിൽ എബർചി ഇസെയാണ് മത്സരത്തിലെ ഏക ഗോൾനേടിയത്. ക്ലബിൻ്റെ ഒരുനൂറ്റാണ്ടിന്റെ ചരിത്രത്തിലെ ആദ്യ മേജർ ട്രോഫിയാണിത്.
മത്സരത്തിലുടനീളം മുന്നേറ്റങ്ങളുമായി മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി കളംനിറഞ്ഞെങ്കിലും ഫിനിഷിങിലെ പ്രശ്നങ്ങൾ തിരിച്ചടിയായി. 16-ാം മിനിറ്റിൽ സിറ്റിയെ ഞെട്ടിച്ച് ക്രിസ്റ്റൽ പാലസ് നിർണായക ഗോൾനേടി. മ്യൂണോസിന്റെ അസിസ്റ്റിൽ ഇസ കൃത്യമായി ഫിനിഷ് ചെയ്യുകയായിരുന്നു. 36-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സമനില പിടിക്കാനുള്ള സുവർണാവസരം മാഞ്ചസ്റ്റർ സിറ്റി നഷ്ടപ്പെടുത്തി. ബെർണാഡോ സിൽവയെ ബോക്സിൽ വീഴ്ത്തിയതിനാണ് സിറ്റിക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത ഒമർ മർമോഷിൻ്റെ ഷോട്ട് പാലസ് ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്സൻ ഫുൾലെങ്ത് ഡൈവിലൂടെ തട്ടിയകറ്റി.
രണ്ടാം പകുതിയിലും നിരവധി മുന്നേറ്റങ്ങളിലൂടെ നീലപട എതിർബോക്സിലേക്ക് ഇരമ്പിയെത്തിയെങ്കിലും ഗോൾമാത്രം അകന്നുനിന്നു. ഈ സീസണോടെ ക്ലബ് വിടുന്ന കെവിൻ ഡിബ്രുയിനെയെ കിരീടത്തോടെ മടക്കിഅയക്കാനുള്ള ശ്രമവും ഫൈനൽ തോൽവിയോടെ പൊലിഞ്ഞു. എഫ്എ കപ്പും നഷ്ടമായതോടെ പെപ് ഗ്വാർഡിയോളയുടെ സംഘത്തിന് ട്രോഫിയില്ലാത്ത സീസണായിത്.