ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിന്റെ മുൻകൂർ ജാമ്യഹർജിയിൽ യുവതിയുടെ മാതാവിനെ കക്ഷി ചേർത്തു

കൊച്ചി ∙ ഇന്റലിജൻസ് ബ്യുറോ (ഐബി) ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപ്രവർത്തകനായ സുകാന്ത് നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ യുവതിയുടെ മാതാവിനെ കക്ഷി ചേർത്തു. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാൻ ഹൈക്കോടതി അവധിക്കാല ബെഞ്ച് തീരുമാനിച്ചു. നേരത്തെ ഹർജിയിൽ മറുപടി സമർപ്പിക്കാൻ കോടതി പൊലീസിനു നിർദേശം നൽകിയിരുന്നു.

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ ഐബി ഉദ്യോഗസ്ഥയെ കണ്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വിമാനത്താവളത്തില്‍ നിന്നിറങ്ങിയ യുവതി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസിന് മുന്നിലേക്ക് ചാടുകയായിരുന്നു എന്നാണ് കരുതുന്നത്. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കുമ്പോള്‍ നാലു തവണ യുവതി സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ യുവതിയുമായുള്ള വിവാഹം ആലോചിച്ചിരുന്നുവെന്നും അവരുടെ വീട്ടുകാർ പിന്നീട് ഇതിൽനിന്ന് പിന്മാറുകയായിരുന്നു എന്നുമാണ് സുകാന്തിന്റെ വാദം

താനുമായുള്ള ബന്ധത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് യുവതിക്കു മേൽ അവരുടെ ബന്ധുക്കൾ സമ്മർദ്ദം ചെലുത്തിയിരുന്നു. വീട്ടുകാർ എതിർത്തിട്ടും തങ്ങൾ ഒരുമിച്ച് നെടുമ്പാശേരിയിൽ താമസിച്ചിരുന്നുവെന്നും യുവതി ആത്മഹത്യ ചെയ്തതാണെങ്കിൽ അതിനു കാരണം മാതാപിതാക്കളുടെ സമ്മർദ്ദമാണെന്നുമായിരുന്നു സുകാന്തിന്റെ വാദം. എന്നാൽ സുകാന്തിന്റെ വാദങ്ങൾ തെറ്റാണെന്നും അയാളുടെ വീട്ടുകാർ വിവാഹാലോചനയുമായി വീട്ടിൽ വന്നിരുന്നു എന്ന വാദം തെറ്റാണെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ സുകാന്തിനെതിരെ പൊലീസ് ബലാത്സംഗക്കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി. അന്നു മുതൽ സുകാന്ത് ഒളിവിലാണ്. യുവതി ആത്മഹത്യ ചെയ്തതാണെങ്കിൽ ഒപ്പം താമസിച്ചിരുന്ന സുകാന്തിന് അതിൽ ഉത്തരവാദിത്തമില്ലേ എന്ന് മുൻപ് കേസ് പരിഗണിച്ചപ്പോൾ കോടതി ആരാഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *