ഹൈദരാബാദ്: നക്സലുകളെ വെടിവെയ്ക്കരുതെന്ന വിചിത്ര ആവശ്യമുയർത്തി മുൻ തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു. തെലുങ്കാനയുടെയും ഛത്തീസ് ഗഡിലെയും അതിർത്തികളിലെ നക്സലുകളെ വേട്ടയാടരുതെന്നാണ് ചന്ദ്രശേഖരറാവു ആക്രോശിക്കുന്നത്. നക്സലുകൾ ആദിവാസികളാണ് എന്ന വാദമാണ് ചന്ദ്രശേഖരറാവു ഉപയോഗിക്കുന്നത്.
ഇതോടെ ചന്ദ്രശേഖരറാവുവിനെതിരെ വിമർശനം ശക്തമാവുകയാണ്. ഇങ്ങിനെ നക്സലുകളെ രാഷ്ട്രീയ നേതാക്കൾ രക്ഷിച്ചുതുടങ്ങിയാൽ ഇന്ത്യ എവിടെ എത്തും എന്നാണ് പലരും ചോദിക്കുന്നത്. കെ. ചന്ദ്രശേഖരറാവുവിൻ്റെ മകൾ കെ. കവിത ദൽഹിയിലെ അരവിന്ദ് കെജ്രിവാളിന്റെ മദ്യനയ അഴമിതിയിൽ 100 കോടി രൂപ കൈക്കൂലി നൽകിയ മദ്യക്കമ്പനികളുടെ ഇടനിലക്കാരിയായിരുന്നു. ഈ കേസിൽ ഇഡി കവിതയെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ടിരുന്നു.
ഈയിടെ സൈന്യം നൂറുകണക്കിന് നക്സലുകളെ വളഞ്ഞിരിക്കുകയാണ്. മിക്കവാറും നക്സലുകളുടെ അവസാന കോട്ട തകരാൻ പോകുന്നതിനിടെയാണ് അവർക്ക് വേണ്ടി ആദിവാസി, ഗോത്രവർഗ്ഗ കാർഡിറക്കി ചന്ദ്രശേഖരറാവു വോട്ട് രാഷ്ട്രീയം കളിക്കുന്നത്.അതേ സമയം 2026 മാർച്ച് 31ന് നക്സൽ ഭീതി അവസാനിപ്പിക്കുമെന്ന നിലപാടിലാണ് അമിത് ഷാ. 2026 മാർച്ചോടെ നക്സൽ മുക്ത ഭാരതമാണ് മോദി സർക്കാരിന്റെ ലക്ഷ്യം.