ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയെന്ന് കരുതപ്പെടുന്ന കമ്യൂണിസ്റ്റ് ചൈനയിൽ സാമ്പത്തിക പ്രതിസന്ധിയെന്ന റിപ്പോട്ടുകൾ പുറത്തു വരുമ്പോൾ അതിൽ നെഞ്ചു പിടയുന്നത് പാകിസ്ഥാനാണ്.. ചെെനയുടെ തണലിൽ മുമ്പേോട്ടു പോയ അവർക്കിനി ചെെന കൂടി കെെവിട്ടാൽ ഇനി ആര് എന്ന ചോദ്യമാണ് മുമ്പിലുള്ളത്… എന്തായാലും ചെെനയുടെ സാമ്പത്തിക സ്ഥിതിക്ക് പിന്നിലെ സത്യവും പാകിസ്ഥാന്റെ ഗതിയും നമുക്കൊന്ന് ചർച്ച ചെയ്യാം…
ഇക്കഴിഞ്ഞ രണ്ടുവർഷത്തിനിടെ രണ്ടാം തവണയും ചെലവുചുരുക്കലുമായി ചൈന രംഗത്ത് എത്തിയതോടെ ആണ് അവർക്ക് സാമ്പത്തിക പ്രതിസന്ധി പിടിപ്പെട്ടോ എന്ന സംശയമുദിക്കുന്നത്.. എന്നാൽ കമ്യൂണിസ്റ്റ് ഇരുമ്പുമറക്ക് അകത്ത് എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചും കൃത്യമായ വിവരങ്ങളില്ല.സർക്കാർ ജീവനക്കാർക്കിടയിൽ ചെലവു ചുരുക്കൽ വേഗത്തിലാക്കണമെന്ന്, ചൈന നിർദേശം നൽകിയതായി റിപ്പോർട്ട് റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. യുഎസുമായുള്ള വ്യാപാരയുദ്ധവും, റിയൽ എസ്റ്റേറ്റ് മേഖലയുടെ തകർച്ചയും, ചൈനീസ് സമ്പദ്രംഗത്തിന് കടുത്ത സമ്മർദമാണ് എൽപ്പിക്കുന്നത്. ഉദ്യോഗസ്ഥരോട് മദ്യത്തിനും സിഗരറ്റിനും ഭക്ഷണത്തിനുമായി അമിതമായി പണം ചെലവഴിക്കരുതെന്നാണ് ചൈനീസ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. ചെലവ് ചുരുക്കൽ എത്രയും പെട്ടെന്ന് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ചൈനീസ് ഉദ്യോഗ്സ്ഥർക്ക് സർക്കുലർ അയച്ചതായി മറ്റ് രാജ്യാന്തര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാലതേ സമയം തന്നെ ചൈനയിലെ ഈ സാമ്പത്തിക മാന്ദ്യം, ഉർവശീശാപം പോലെ ഇന്ത്യക്ക് ഉപകാരമായിരിക്കയാണ്. എക്കാലവും പാക്കിസ്ഥാന് ഒപ്പമാണ് ചൈന നിന്നത്. പക്ഷേ പഹൽഗാം ആക്രമണത്തിനുശേഷം ഇന്ത്യ, ഓപ്പറേഷൻ സിന്ദുർ വിജയിപ്പിച്ച്, പാക്കിസ്ഥാനെ വിറപ്പിച്ചപ്പോൾ, ചൈന തണുപ്പൻ മട്ടിലാണ് പ്രതികരിച്ചത്. തങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് കരുതിയിരുന്ന ഒരു രാജ്യം ഈ രീതിയിൽ പ്രതികരിച്ചത് ശരിക്കും പാക്കിസ്ഥാനെ ഞെട്ടിച്ചിരുന്നു. പാക്കിസ്ഥാന് ഒപ്പമാണെങ്കിലും ചൈന ഒരിക്കലും ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. കാരണം അവർക്ക് കോടികളുടെ നിക്ഷേപമാണ് പാക്കിസ്ഥാനിനുള്ളത്. പാക്കിസ്ഥാനിലെ പ്രധാന തുറമുഖങ്ങളിലും തന്ത്രപ്രധാന മേഖലകളിലും വലിയ നിക്ഷേപമാണ് ചൈനക്കുള്ളത്. വിവിധ റോഡ് നിർമ്മാണത്തിനും തുറമുഖ നിർമ്മാണത്തിനും, ഒക്കെയായി ബലുചിസ്ഥാനിൽ എത്തിയ ചൈന ഇപ്പോൾ അവിടം അടക്കി ഭരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുക. രാജ്യത്തിനുള്ളിൽ മറ്റൊരു രാജ്യം എന്നപോലെ ചൈന തങ്ങളുടെ നിർമ്മാണ പ്രവർത്തനം നടത്തുന്ന സ്ഥലങ്ങളിൽ ഔട്ട്‌പോസ്റ്റുകളും ചെക്ക് പോസ്റ്റുകളും വെച്ചിരിക്കയാണ്.അവിടെ നൂറ്റാണ്ടുകളായി താമസിച്ചുവരുന്ന ബലൂചികൾക്ക് ചൈനയുടെ പരിശോധന കൂടാതെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് പോകാൻ കഴിയില്ല എന്ന അവസ്ഥ വന്നിരിക്കയാണ്. കടക്കെണിയിലായ പാക്കിസ്ഥാന് ആകട്ടെ ഇതിൽ ഒന്നും പ്രതികരിക്കാൻ കഴിയുന്നില്ല. ഒരു യുദ്ധം ഉണ്ടായാൽ ബിൽട്ട് റോഡ് പദ്ധതിയിൽ അടക്കം തങ്ങൾ നിക്ഷേപിച്ച കോടികൾ വെള്ളത്തിലാവുമെന്ന് ചൈനക്ക് നന്നായി അറിയാം. അതോടൊപ്പം ദുർബലമായ തങ്ങളുടെ സാമ്പത്തിക രംഗം ഒന്നുകൂടി മോശമാവുമെന്നും അവർക്കറിയാം. ഒരു നേരിട്ടുള്ള യുദ്ധത്തിൽനിന്ന് ഇതൊക്കെ ചൈനയെ വിലക്കുകയാണ്
എന്തായാലും ഒന്നുറപ്പിക്കാം.. ചൈനീസ് സമ്പദ്വ്യവസ്ഥ അത്ര സുഖകരമായ അവസ്ഥയിലൂടെയല്ല, ഇപ്പോൾ കടന്നുപോവുന്നത്. ട്രംപുമായുള്ള വ്യാപാരയുദ്ധത്തിന്റെ ഭാഗമായി, യുഎസ് തീരുവ വർധിപ്പിച്ചത് ചൈനയെ വൻതോതിൽ ബാധിച്ചു. ചെറുകിട ഇടത്തരം വ്യവസായങ്ങൾ പലതും വലിയ പ്രതിസന്ധി നേരിടുന്നതായും, കൂട്ടപ്പിരിച്ചുവിടൽ തുടങ്ങിയെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.റിയൽ എസ്റ്റേറ്റ് രംഗം കടുത്ത പ്രതിസന്ധിയിലായത് ചൈനക്ക് വലിയ ക്ഷീണം ചെയ്തു. പ്രാദേശിക ഭരണകൂടങ്ങൾ പലതും സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതാണ് ചെലവ് ചുരുക്കൽ നിർദേശം, കർശനമായി പാലിക്കാൻ സർക്കാറിനെ പ്രേരിപ്പിക്കുന്നത്. ബ്ലുംബർഗ് റിപ്പോർട്ട് അനുസരിച്ച്, ചൈനീസ് ഓഹരി വിപണിയിൽ, വലിയ ഇടിവാണ് അടുത്തകാലത്ത് രേഖപ്പെടുത്തുന്നത്.രണ്ടുവർഷംമുമ്പ് ചൈനയിൽ വലിയതോതിലുള്ള ബാങ്കിംങ് -റിയൽ എസ്റ്റേറ്റ് പ്രതിസന്ധിയുണ്ടായിരുന്നു. റീജിയണൽ ബാങ്കുകളും റിയൽ എസ്റ്റേറ്റ് കമ്പനികളും പാപ്പരാവുന്നുത് സോഷ്യൽ മീഡിയയിലുടെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച പ്രക്ഷോഭങ്ങളുടെ ഭാഗമായി, 1989 ലെ ടിയാൻമെൻ സ്‌ക്വയർ സംഭവത്തിനുശേഷം ചൈനീസ് നഗരങ്ങളിൽ ആർമി ടാങ്കുകൾ ഇറങ്ങിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
ചൈനയിലെ പല പ്രാദേശിക ബാങ്കുകളും നമ്മുടെ കരുവന്നൂർ ബാങ്കിന്റെ അവസ്ഥയിലേക്കാണ് മാറിയത്. നിക്ഷേപകർക്ക് പണം കൊടുക്കാൻ കഴിയാതെ അവ പൊളിഞ്ഞു. ഇതേതുടർന്ന് തെരുവുകളിൽ ജനം പ്രതിഷേധിക്കുന്നതിന്റെയും അത് അടിച്ചൊതുക്കുന്നതിന്റെയും ചിത്രങ്ങൾ രണ്ടുവർഷംമുമ്പ് സോഷ്യൽ മീഡിയയിലും അതുവഴി അന്താരാഷ്ട്ര മാധ്യമങ്ങളിലും വന്നിരുന്നു.ചൈനയിലെ ഗോസ്റ്റ് ടൗണുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ വായിച്ചാൽ അമ്പരന്നുപോവും. ഒരിടത്ത് ആയിരിക്കണക്കിന് അപ്പാർട്‌മെന്റ്കൾ ആളൊഴിഞ്ഞ്, ആരും വാങ്ങിക്കാൻ തയാറില്ലാതെ കിടക്കുന്നു. ഷാങ്ങ്ഹായിലും ബെയ്ജിങ്ങിലുമൊക്കെ വൻ ടൗൺഷിപ്പുകളാണ് ഇങ്ങനെ ആളൊഴിഞ്ഞു കിടക്കുന്നത്. ഒന്നും രണ്ടുമല്ല. അനേകം ടൗൺഷിപ്പുകൾ ആളൊഴിഞ്ഞു കിടക്കുന്നു. ലക്ഷക്കണക്കിന് അപ്പാർട്ട്മെന്റുകളാണ് ഇങ്ങനെ വെറുതെ കിടക്കുന്നത്. ദ ബിസിനസ്് ഇൻസഡൈറിന്റെ കണക്ക് പ്രകാരം ആറരക്കോടി അപ്പാർട്ടുമെന്റുകൾ ആണ് വാങ്ങാൻ ആളില്ലാതെ വെറുതെ കിടക്കുന്നത്. ഈ ആറരക്കോടിയെന്നത് ഫ്രാൻസിന്റെ മൊത്തം ജനസംഖ്യക്ക് തുല്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. വേറൊരിടത്താണെങ്കിൽ ലക്ഷക്കണക്കിന് അപ്പാർട്‌മെന്റ്കൾ, പൊതുജനത്തിൽ നിന്ന് മാസ ഗഡുക്കൾ വാങ്ങിച്ചുകൊണ്ടിരുന്നിട്ടും മുഴുമിപ്പിക്കപ്പെടുന്നില്ല. കെട്ടിട പണി നടത്തേണ്ട പല കമ്പനികളും പാപ്പരായി. ഇതോടെ പ്രതിഷേധിക്കാൻ അവകാശങ്ങളില്ലാത്ത ജനത സോഷ്യൽ മീഡിയകളിലൂടെ സംഘടിച്ച് പ്രതിഷേധിക്കയാണ്. മാസ ഗഡുക്കൾ ഇവർ അടക്കാതിരിക്കയാണ്. റിപ്പോർട്ടുകൾ പറയുന്നത് 8,70,000 പേർ മാസ ഗഡുക്കൾ അടക്കുന്നത് നിർത്തി എന്നാണ്. ഇത് റിയൽ എസ്റ്റേറ്റ് മേഖലയെ മാത്രമല്ല ബാങ്കിങ് വ്യവസ്ഥയെയും സാരമായി ബാധിക്കയാണ്. പ്രതിസന്ധി രൂക്ഷമായതോടെ ചൈനീസ് ഭരണകൂടം നേരിട്ട് ഇടപെട്ട് കാര്യങ്ങൾ പരിഹരിക്കാൻ ശ്രമിച്ചത്്. പലരുടെയും ജീവിത സാമ്പാദ്യം ബാങ്കിൽ ചെന്നാൽ ലഭ്യമല്ല.ചില ബാങ്കുകൾ പാപ്പരായി. പല ചൈനീസ് ലോക്കൽ ഗവർന്മെന്റ്കളും പാപ്പരാണത്രെ. പക്ഷേ ചൈനയിൽനിന്ന് ഒരിക്കലും നിങ്ങൾക്ക് ഇതിന്റെ യഥാർഥ കണക്ക് കിട്ടാറില്ല. ആ പ്രതിസന്ധിയിൽനിന്ന് ചൈന പൂർണ്ണമായും കരകയറുന്നതിന് മുമ്പാണ് അമേരിക്കയുമായുള്ള താരിഫ് യുദ്ധം വന്നത്. അതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കരുതുന്നു.