സ്വർണനേട്ടത്തോടെ 2025 സീസണിന് ഗംഭീര തുടക്കം കുറിച്ച് ജാവലിൻ താരം നീരജ് ചോപ്ര. ദക്ഷിണാഫ്രിക്കയിലെ പോച്ചഫ്‌മിൽ ചൊവ്വാഴ്‌ച നടന്ന ഇൻവിറ്റേഷണൽ മത്സരത്തിൽ 84.52 മീറ്റർ എറിഞ്ഞ് താരം സ്വർണം നേടി.ദക്ഷിണാഫ്രിക്കയുടെ ഡോവ് സ്മിത്ത് ഉൾപ്പെടെ ആറുപേർ മത്സരരംഗത്തുണ്ടായിരുന്നു.
നീരജും ഡോവും മാത്രമാണ് 80 മീറ്ററിനപ്പുറം എറിഞ്ഞത്. നീരജിന് തന്റെ റെക്കോഡ് ദൂരമായ 89.94 മീറ്റർ ദൂരം മറികടക്കാനായില്ലെങ്കിലും സ്വർണനേട്ടം നടത്താനായി. അതേസമയം ഡോവ് തന്റെ മികച്ച ദൂരമായ 83.29 മീറ്ററിനടുത്തെത്തി. 82.44 മീറ്റർ ദൂരമെറിഞ്ഞാണ് ഡോവിന്റെ വെള്ളിനേട്ടം. 71.22 മീറ്റർ എറിഞ്ഞ ഡങ്കൻ റോബർട്ട്സൺ മൂന്നാമതെത്തി.
നീരജ് തന്റെ ദീർഘകാല പരിശീലകനായിരുന്ന ക്ലോസ് ബർട്ടോണിയറ്റ്സുമായി പിരിഞ്ഞിരുന്നു. ജാവലിൻ ഇതിഹാസം ജാൻ സെലെസ്‌നിയുടെ കീഴിലാണ് പുതിയ പരിശീലനങ്ങൾ. ജാവലിൻ ത്രോയിൽ ഏറ്റവും ദൂരമെറിഞ്ഞ ലോക റെക്കോഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. 1996-ൽ സ്ഥാപിച്ച 98.48 മീറ്ററാണ് ഇതുവരെയുള്ള ലോകറെക്കോഡ്. ഇദ്ദേഹത്തിന്റെ കീഴിൽ പരിശീലനം മെച്ചപ്പെട്ടതായി നീരജ് പറഞ്ഞിരുന്നു. സീസണിൽ 90 മീറ്ററിനപ്പുറം എന്ന ലക്ഷ്യം നേടാനുള്ള പ്രയത്നത്തിലാണ് താരം. ഏറെ ശക്തമായ മത്സരങ്ങൾ കാണാനാവുന്ന ദോഹ ഡയമണ്ട് ലീഗ് മേയ് 16-ന് ആരംഭിക്കും.