കോഴിക്കോട്: ട്രെയിനിൽ ഗ്രൂപ്പ് ടിക്കറ്റെടുത്ത് യാത്രചെയ്യുമ്പോൾ ഓരോരുത്തരുടെയും അംഗീകൃത തിരിച്ചറിയൽരേഖ റെയിൽവേ നിർബന്ധമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ടിക്കറ്റ് പരിശോധകർക്കും ആർപിഎഫിനും സതേൺ റെയിൽവേ അധികൃതർ നൽകി. പഹൽഗാമിന്റെയും തുടർസംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നും പരിശോധനയിൽ വീഴ്‌ചവരുത്തുന്ന ഉദ്യോഗസ്ഥർക്കുനേരേ കർശന ശിക്ഷാനടപടിയുണ്ടാവുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
നേരിട്ടോ ഓൺലൈനായോ ഗ്രൂപ്പ് ടിക്കറ്റെടുക്കുന്നതിന് തിരിച്ചറിയൽരേഖ കർശനമാക്കിയിട്ടില്ല. എന്നാൽ, യാത്രാവേളയിൽ എല്ലാവരും രേഖ കരുതണം. പ്ലാറ്റ്ഫോമിൽ പ്രവേശിക്കുന്നതിനും തിരിച്ചറിയൽരേഖ വേണം. ടിക്കറ്റ് പരിശോധകരും റെയിൽവേ പോലീസും ആർപിഎഫും പരിശോധന നടത്തും.പ്രധാന സ്റ്റേഷനുകളിൽ പ്രവേശനകവാടത്തിലും മറ്റും സംശയാസ്പദമായി കാണുന്നവരുടെ തിരിച്ചറിയൽരേഖ പരിശോധിക്കുന്നുണ്ട്.