ന്യൂഡൽഹി: ശ്രീലങ്കയുമായി സംയുക്ത നാവിക അഭ്യാസം നടത്താനുള്ള പാകിസ്താന്റെ ശ്രമം നിർത്തിവെപ്പിച്ച് ഇന്ത്യ. ഇന്ത്യയുടെ പങ്കാളിത്തത്തോടെ ഒരു ഊർജ്ജ കേന്ദ്രം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന തുറമുഖ നഗരമായ ട്രിങ്കോമാലിയിലെ കടലിലാണ് പാകിസ്താൻ ശ്രീലങ്കയുമായി ചേർന്ന് നാവികാഭ്യാസം നടത്താൻ നിശ്ചയിച്ചിരുന്നത്. പാകിസ്താന്റെ നീക്കത്തിൽ ന്യൂഡൽഹി കൊളംബോയെ ആശങ്ക അറിയിച്ചതിനെത്തുടർന്നാണ് തീരുമാനം മരവിപ്പിച്ചിരിക്കുന്നത്.
ഈ മാസം ആദ്യം നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രീലങ്കൻ സന്ദർശനത്തിന് തൊട്ടുമുൻപുള്ള ആഴ്ചകളിലാണ് സംയുക്ത അഭ്യാസം ആസൂത്രണം ചെയ്തത്. സംയുക്ത നാവിക അഭ്യാസത്തെക്കുറിച്ച് ഇന്ത്യൻ പക്ഷം അറിഞ്ഞയുടനെ, കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇക്കാര്യം ശ്രീലങ്കൻ അധികൃതരെ അറിയിച്ചു, ഇന്ത്യൻ പക്ഷത്തിന് പ്രധാനപ്പെട്ട പങ്കുള്ള ഒരു മേഖലയിലെ ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ചുള്ള ന്യൂഡൽഹിയുടെ ആശങ്കകൾ അവർ ശക്തമായി അറിയിച്ചു.
ചൈനീസ്, പാക് യുദ്ധക്കപ്പലുകൾ ശ്രീലങ്കൻ തുറമുഖങ്ങൾ സന്ദർശിക്കുന്നതിൽ ഇന്ത്യൻ സർക്കാർ പരമ്പരാഗതമായി ജാഗ്രത പുലർത്താറുണ്ട്. 99 വർഷത്തെ പാട്ടക്കരാറിന് കീഴിൽ ബീജിംഗ് ഹംബൻടോട്ട തുറമുഖം നിയന്ത്രിക്കുന്നതിനാൽ, ചൈനീസ് കപ്പലുകളുടെ തുറമുഖ സന്ദർശനങ്ങൾ പതിവായി നടക്കുന്നുണ്ട്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവേളയിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ആദ്യ പ്രതിരോധ സഹകരണ കരാറിലും, ട്രിങ്കോമാലിയിലെ ഊർജ്ജ കേന്ദ്രത്തിനായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഉൾപ്പെടുന്ന മറ്റൊരു ത്രികക്ഷി കരാറിലും ഒപ്പുവച്ചിരുന്നു.