പാകിസ്ഥാനിലെ ആണവ കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു എന്ന വാർത്തകൾക്ക് പിന്നാലെ ചർച്ച ആയ ഒരു പേരാണ് ഇന്ത്യയുടെ ബ്രഹ്മോസ്.. ബ്രഹ്മോസ് ആണ് ഈ സകല കേന്ദ്രങ്ങളെയും തകർത്ത് തരിപ്പണമാക്കി പാതാളത്തിലേക്ക് അയച്ചത് എന്ന വാർത്തകൾ വരുമ്പോൾ.. ഇന്ത്യയുടെ ആ വജ്രായുധത്തിന്റെ കരുത്തിനെ നമുക്കൊന്ന് അറിയാം..!
ഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യയ്ക്ക് വ്യക്തമായ മുന്‍തൂക്കം നല്കിയ ആയുധങ്ങളിലൊന്നായിരുന്നു ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍. പ്രതിരോധത്തില്‍ ഇന്ത്യയുടെ മുഖമായി മാറിയ ബ്രഹ്മോസ് മിസൈലിനായി കൂടുതല്‍ രാജ്യങ്ങള്‍ താല്പര്യം പ്രകടിപ്പിച്ചതോടെ ആയുധ വ്യാപാരത്തില്‍ വലിയ മുന്നേറ്റമാണ് ഇന്ത്യ നടത്തുന്നത്. ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, ബ്രസീല്‍, ഈജിപ്ത് എന്നിങ്ങനെ 17 രാജ്യങ്ങളാണ് ആവശ്യക്കാരായി മുന്നിലുള്ളത്. റഷ്യയുമായി സഹകരിച്ചാണ് ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ വികസിപ്പിച്ചത്. ഡി.ആര്.ഡി.ഒയും റഷ്യയുടെ എന്പിഒയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണിത്. ബ്രഹ്മോസ് ഒരു ദീര്‍ഘദൂര റാംജെറ്റ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലാണ്. ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂയീസ് മിസൈലെന്നാണ് ഇത് അറിയപ്പെടുന്നത്. അന്തര്‍വാഹിനികള്‍, കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിങ്ങനെ വിവിധ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന പൈലറ്റില്ലാത്ത വിമാനം പോലെയാണ് ബ്രഹ്മോസ്. ബ്രഹ്മോസുള്പ്പടെയുള്ളവയുടെ ആഘാതം പാക്കിസ്ഥാന് ഓപ്പറേഷന് സിന്ദൂറിലൂടെ നന്നായി അറിഞ്ഞിരുന്നു. കൃത്യതയും പ്രഹരശേഷിയുമാണ് ബ്രഹ്മോസിന്റെ കരുത്ത്. കരയിലും കടലിലും ആകാശത്തു നിന്നും ഒരുപോലെ ശത്രുരാജ്യത്തിനു മേല്‍ വര്‍ഷിക്കാന്‍ സാധിക്കുന്നതാണ് ബ്രഹ്മോസ് മിസൈല്‍. പാകിസ്താന്റെ രഹസ്യ ആണവ കേന്ദ്രത്തെ പോലെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് ബ്രഹ്മോസ് എന്നാണ് നിലവിൽ പുറത്ത് വരുന്ന വാർത്തകൾ..
ഒരു തവണ ലക്ഷ്യസ്ഥാനം സെറ്റ് ചെയ്താല്‍ പിന്നീട് ഒരു തരത്തിലുള്ള ക്രമീകരണങ്ങളും നടത്തേണ്ടതില്ല. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഏതു കാലാവസ്ഥയിലും ഈ മിസൈല്‍ തൊടുക്കാനാകും. 290 മുതല്‍ 400 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ കൃത്യമായി ആക്രമണം നടത്താനും ബ്രഹ്മോസിന് സാധിക്കും. 3,430 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനും ഈ മിസൈലിന് ശേഷിയുണ്ട്. ബ്രഹ്മോസ് മിസൈല്‍ കയറ്റുമതി വിപുലപ്പെടുത്താനായി ഇന്ത്യ സംയോജന പരീക്ഷണ സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ബ്രഹ്മപുത്ര, റഷ്യയിലെ മോസ്കവ എന്നീ രണ്ട് നദികളുടെ പേരുകളില്‍ നിന്നാണ് ബ്രഹ്മോസ് എന്ന നാമം ലഭിച്ചത്. ഉത്തര്‍പ്രദേശില്‍ പ്രതിരോധ ഇടനാഴിയുടെ ഭാഗമായി പുതിയ റിസര്‍ച്ച് കേന്ദ്രം ഇന്ത്യ തുടങ്ങിയിട്ടുണ്ട്. ലഖ്നൗ, കാണ്‍പൂര്‍, അലിഗഡ്, ആഗ്ര, ജാന്‍സി, ചിത്രകൂട് എന്നിവിടങ്ങളിലാണ് പുതിയ ബ്രഹ്മോസ് അനുബന്ധ യൂണിറ്റ് തുടങ്ങിയിരിക്കുന്നത്. ലഖ്നൗവിലെ ടെസ്റ്റിംഗ് സെന്ററില്‍ പ്രതിവര്‍ഷം 80 മുതല്‍ 100 സൂപ്പര്‍സോണിക് ബ്രഹ്മോസ് നിര്‍മിക്കാനുള്ള ശേഷിയുണ്ട്. 2001ലാണ് ബ്രഹ്മോസ് മിസൈലിന്റെ ആദ്യഘട്ട പരീക്ഷണം നടക്കുന്നത്. പിന്നീട് പലതലങ്ങളിലായി നടന്ന പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇത്രയും പ്രഹരശേഷിയുള്ള തലത്തിലേക്ക് വളര്‍ന്നത്. ഫിലിപ്പീന്‍സാണ് ആദ്യമായി ഇന്ത്യയില്‍ നിന്ന് ബ്രഹ്മോസ് മിസൈല്‍ വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 375 മില്യണ്‍ ഡോളറിന്റെ ഇടപാടില്‍ ആദ്യ ബാച്ച് ഇന്ത്യ കൈമാറിയിരുന്നു.ഓപ്പറേഷന് സിന്ദൂറിനു ശേഷം ബ്രഹ്മോസിനായി വിവിധ ലോകരാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ഇന്തോനേഷ്യ, ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ചില ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയും ബ്രഹ്മോസിനായി സമീപിച്ചിട്ടുണ്ടെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് ചെയര്‍പേഴ്സണ്‍ സമീര്‍ വി കമ്മത്ത് വെളിപ്പെടുത്തി.
ബ്രഹ്മോസ് മിസൈലുകള്‍ക്കായി 3800 കോടി രൂപയുടെ കരാറിനുള്ള ചര്‍ച്ചകളാണ് ഇന്തോനേഷ്യയുമായി നടക്കുന്നത്. സൈന്യത്തിനും നേവിക്കും ഉപയോഗിക്കാനുള്ള ബ്രഹ്മോസ് മിസൈലുകളാണ് വിയറ്റ്നാം ഇന്ത്യയില്‍ നിന്നും വാങ്ങാനൊരുങ്ങുന്നത്. 700 മില്യണ്‍ ഡോളറിന്റെ ഇടപാടാണ് പ്രതീക്ഷിക്കുന്നതെന്ന് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു. സുഖോയ് സു-30എംകെഎം യുദ്ധവിമാനങ്ങള്‍ക്കും കെഡ ക്ലാസ് യുദ്ധക്കപ്പലുകള്‍ക്കും ഉപയോഗിക്കാവുന്ന ബ്രഹ്മോസ് മിസൈലുകള്‍ക്കാണ് മലേഷ്യ ചര്‍ച്ച നടത്തുന്നത്. തായ്ലന്ഡ്, സിംഗപ്പൂര്‍, ബ്രൂണൈ, ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും താല്പര്യം അറിയിച്ചിട്ടുണ്ട്. ബ്രസീല്‍, ചിലി, അര്‍ജന്റീന, വെനസ്വേല തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഇന്ത്യന്‍ ആയുധങ്ങള്‍ വാങ്ങാനായി രംഗത്തുണ്ട്. ആയുധങ്ങള്‍ വാങ്ങിയിരുന്ന രാജ്യത്തില്‍ നിന്ന് ആയുധ കയറ്റുമതിക്കാരിലേക്ക് വളരാന്‍ ഇന്ത്യയ്ക്ക് സാധിച്ചുവെന്നതിന്റെ തെളിവായി ഇതിനെ കാണാം.
എന്തായാലും പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തിയ മിസൈല്‍ വര്‍ഷം ആഗോളതലത്തില്‍ തന്നെ ഏറെ ശ്രദ്ധ നേടിയ സൈനിക നീക്കമായിരുന്നു ഇപ്പോൾ നമ്മൾ കണ്ടത്.. ഇന്ത്യന്‍ ആയുധങ്ങളുടെ പ്രഹരശേഷിയും പ്രതിരോധ ഉപകരണങ്ങളുടെ മികവും ലോകത്തിനു കാണിച്ചു കൊടുക്കാനും പാക്കിസ്ഥാനെതിരായ സൈനിക നീക്കത്തിലൂടെ സാധിച്ചു കഴിഞ്ഞു.. ഇനി ഇന്ത്യക്ക് മുമ്പിൽ ഉള്ളത് സാധ്യതകളും ഉയർച്ചയും മാത്രമാണ്.. അതിനാൽ ബ്രഹ്മോസുകൾ ഇനിയും ഈ മണ്ണിൽ പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും വരുമെന്ന് ഉറപ്പ്..