ഭൂകമ്പത്തിൽ വിറങ്ങലിച്ച മ്യാൻമറിനായി സഹായ ഹസ്തവുമായി ഇന്ത്യ. ആവശ്യവസ്തുക്കളുമായി ഇന്ത്യയിൽ നിന്ന് രണ്ട് വിമാനങ്ങൾ കൂടി മ്യാൻമറിൽ എത്തി. 60 ടൺ ദുരിതാശ്വാസ വസ്‍തുക്കളുമായി C 17 എന്ന വിമാനമാണ് മ്യാൻമറിലേക്ക് പോയത്. 118 അംഗ മെഡിക്കൽ സംഘവും ദുരന്തമേഖലയിൽ എത്തി. 15,000 ഇന്ത്യൻ കുടുംബങ്ങളുള്ള മ്യാൻറിൽ ഇന്ത്യക്കാർക്ക് ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീർ ജയ്സ്വാൾ അറിയിച്ചു. മ്യാൻമറിലെ എംബസി വഴി ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള ശ്രമം നടത്തിവരികയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാൻമർ മിലിട്ടറി സീനിയർ ജനറൽ എച്ച്.ഇ. മിൻ ഓങ്ങുമായി സംസാരിച്ചുവെന്ന് എക്സിലൂടെ അറിയിച്ചു
അതേസമയം, അമേരിക്ക മ്യാൻമറിന് സഹായം വാഗ്ദാനം ചെയ്തു. ലോകോരോഗ്യ സംഘടനയും മ്യാൻമറിന് സഹായമെത്തിക്കും. വെള്ളിയാഴ്ച് ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50 നാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ചൈന ,ഇന്ത്യ എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.