ദില്ലി: ഭീകരരുടെ ലാഹോര്‍ റാലിയുടെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കാൻ ഇന്ത്യ. തൽഹ സയീദ്, സയിഫുള്ള കസൂരി എന്നിവർ പങ്കെടുത്ത റാലിയുടെ ദൃശ്യങ്ങൾ വിവിധ രാജ്യങ്ങളെ കാണിക്കും. ജിഹാദ് നടത്തുന്നവരെ ദൈവത്തിന് ഇഷ്ടമെന്ന് തൽഹ സയീദ് പറഞ്ഞിരുന്നു.പഹൽഗാം ആക്രമണത്തോടെ താൻ പ്രശസ്തനായെന്ന് സയിഫുള്ള കസൂരിയും പറഞ്ഞിരുന്നു.
പാക് സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് റാലി നടന്നത്. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവും ഭീകരരെ സഹായിക്കുന്ന പാകിസ്ഥാന്‍റെ നിലപാടും തുറന്നുകാണിക്കുന്നതിനായി വിവിധ രാജ്യങ്ങളിലേക്ക് പോയ പ്രതിനിധി സംഘത്തിന്‍റെ പര്യടനം തുടരുന്നതിനിടെയാണ് ഇന്ത്യയുടെ നിര്‍ണായക തീരുമാനം.
അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ജമ്മുകശ്മിർ സന്ദർശനം തുടങ്ങി. രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് അമിത് ഷാ ജമ്മുവിൽ എത്തിയത്. ജമ്മുകശ്മീരിലെ പൊതുസുരക്ഷാ സാഹചര്യവും വിലയിരുത്താൻ ഉന്നതതല യോഗവും അമിത്ഷായുടെ അധ്യക്ഷതയിൽ ചേരും. അമർനാഥ് യാത്ര സംബന്ധിച്ച് ക്രമീകരണങ്ങളും ഷാ വിലയിരുത്തും. അതിർത്തിയിൽ പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളും അമിത് ഷാ സന്ദർശിക്കും.
ഓപ്പറേഷൻ സിന്ദൂരിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ പടക്കപ്പൽ ഐഎൻഎസ് വിക്രാന്തിലെ നാവികരുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കൂടിക്കാഴ്ച നടത്തും. നിലവിൽ അറബിക്കടലിലുള്ള യുദ്ധക്കപ്പലിൽ പ്രതിരോധ മന്ത്രി നേരിട്ട് എത്തും. നാവികരുമായി സംസാരിക്കും. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ തീരദേശത്തിന്‍റെ സംരക്ഷണം ഉറപ്പാക്കിയത് ഐഎൻഎസ് വിക്രാന്താണ്.