ഇന്ത്യൻ സൈന്യത്തിന്റെ നിർണ്ണായക വാർത്താസമ്മേളനം 10 ന്

ഇന്ത്യൻ സൈന്യത്തിന്റെ വാർത്താസമ്മേളനം മാറ്റി രാവിലെ പത്ത് മണിക്കാവും നിർണ്ണായക വാർത്താ സമ്മേളനം. പ്രതിരോധ മന്ത്രിയും വിദേശ കാര്യമന്ത്രിയും വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. രാവിലെ 10 മുതൽ 11 വരെ സൗത്ത് ബ്ലോക്കിലാവും വാർത്താ സമ്മേളനം.

രാജ്യത്ത് 26 ഇടങ്ങളിൽ ഡ്രോണുകൾ കണ്ടെത്തിയതായി കേന്ദ്രം. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സർക്കാർ അറിയിച്ചു. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്രം അറിയിച്ചു.അതേസമയം പാകിസ്താന്‍ ഷെല്ലാക്രമണത്തിനെതിര ശക്തമായ നടപടിയെടുക്കാന്‍ പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് നിര്‍ദേശം നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മൂന്ന് സേനകളുടെയും മേധാവികള്‍ എന്നിവരുമായി നടത്തിയ യോഗത്തിന് ശേഷമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ പാക് ആക്രമണങ്ങള്‍ ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. മെയ് 8ന് രാത്രിയും 9ന് പുലര്‍ച്ചെയും പാകിസ്താന്‍ ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ആക്രമണത്തിന് പാകിസ്താന്‍ തുര്‍ക്കിഷ് ഡ്രോണുകളും ഉപയോഗിച്ചു. 36 കേന്ദ്രങ്ങളാണ് പാകിസ്താന്‍ ലക്ഷ്യമിട്ടത്. അന്തര്‍ദേശീയ അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും പലതവണ ആക്രമണം നടത്തി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചുവെന്നും വിദേശകാര്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിവിധ ഇന്ത്യന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. പാകിസ്താന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. 300 മുതല്‍ 400 വരെ ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും വിദേശകാര്യമന്ത്രാലയം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *