കുവൈത്ത്: കൊലപാതക കേസിൽ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി കുവൈത്ത്. ഗുജറാത്ത് സ്വദേശി 38കാരനായ മുസ്തകിം ഭാട്ടിയാരയുടെ വധശിക്ഷയാണ് കുവൈത്ത് നടപ്പിലാക്കിയത്. 2019ൽ തൊഴിലുടമയെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളുടെ വധശിക്ഷ നടപ്പാക്കിയത്.
തുടർന്ന് മൃതദേഹം വിമാനമാർഗം അഹമ്മദാബാദിലെത്തിച്ച് സംസ്കരിച്ചു. കുവൈത്തിലെത്തുന്നതിന് മുൻപ് ദുബായിലും ബഹ്റൈനിലും മുസ്തകീം ജോലി ചെയ്തിട്ടുണ്ട്. രാജസ്ഥാനിലുള്ള ദമ്പതികളാണ് മുസ്തകീമിന് കുവൈത്തിൽ ജോലി തരപ്പെടുത്തി നൽകിയത്. രഹന ഖാൻ, മുസ്തഫ ഖാൻ എന്നിവരുടെ വീട്ടിലായിരുന്നു ജോലി.
റിപ്പോർട്ടുകൾ പ്രകാരം തൊഴിലുടമയുമായുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് രഹന ഖാനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു പ്രതി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും 2021ൽ കുവൈത്ത് കോടതി വധശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു. വധശിക്ഷ സംബന്ധിച്ച വിവരങ്ങൾ ഇന്ത്യൻ എംബസിയാണ് മുസ്തകീമിന്റെ കുടുംബത്തെ അറിയിച്ചത്. മുസ്തകീമിനോടൊപ്പം നാല് പേരുടെ വധശിക്ഷ കൂടി അന്നേ ദിവസം സെൻട്രൽ ജയിലിനുള്ളിൽ നടപ്പാക്കിയിരുന്നു.