ഖത്തറിലെ അമേരിക്കന്‍ വ്യോമസേനാ ആസ്ഥാനത്തേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെ ഖത്തറിന്റെ വ്യോമപാത അടച്ചതോടെ ദുരിതത്തിലായി മലയാളികളടക്കമുള്ള യാത്രക്കാർ.ഇതോടെ യു കെയില്‍ നിന്നും ദോഹയിലേക്ക് പറന്ന ഖത്തര്‍ എയര്‍വെയ്‌സ് വിമാനം തിരികെ യു കെയിലേക്ക് തന്നെ പറന്നു. ക്യു ടി ആര്‍ 36 ആര്‍ എന്ന വിമാനം വൈകിട്ട് 6 മണിയോടെ തുര്‍ക്കിയുടെ തീരപ്രദേശങ്ങള്‍വരെ എത്തിയതിനു ശേഷമാണ് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലേക്ക് തിരികെ പറന്നത്. അതിനിടയിലാണ് വ്യോമപാത അടച്ചതായും, ഖത്തര്‍ എയര്‍വെയ്‌സിന്റെ എല്ലാ വിമാനങ്ങളും യാത്രകള്‍ നിര്‍ത്തി നിലത്തിറങ്ങിയതായും കമ്പനി പ്രഖ്യാപിച്ചത്. എയര്‍ ഇന്ത്യയും മിഡില്‍ ഈസ്റ്റിലേക്കുള്ള വിമാനം എല്ലാം റദ്ദാക്കി.
അതേസമയം ഇത് മൂലം പ്രശ്നങ്ങള്‍ ഉണ്ടായ യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി ചർച്ചകൾ നടത്തി , വ്യോമപാതകള്‍ തുറന്ന ഉടന്‍ തന്നെ സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു തീരുമാനമെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു
മദ്ധ്യപൂര്‍വ്വ ഏഷയിലെ അമേരിക്കയുടെ ഏറ്റവും വലിയ എയര്‍ബേസ് ആയ അല്‍ ഉദൈദ് എയര്‍ ബേസിനു നേരെയായിരുന്നു ആക്രമണം നടന്നത്. ഇത് ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള വെല്ലുവിളി ആണെന്നായിരുന്നു ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ഇതിന് തക്ക പ്രതികരണം നല്‍കാന്‍ ഖത്തറിന് എല്ലാ അവകാശങ്ങള്‍ ഉണ്ടെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.