ജമ്മു കശ്‌മീരിലെ പഹൽഗാം ആക്രമണത്തിന് പകരമായി പാകിസ്ഥാനിലെ അതിർത്തി കടന്നുള്ള ഭീകരരുടെ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ആയ ഓപ്പറേഷൻ സിന്ദൂറിലൂടെ നമ്മുടെ അഭിമാനമായ സൈന്യം കുറിച്ചത് മറ്റൊരു ചരിത്രം തന്നെയാണ്…. പക വീട്ടലിൽ നിന്ന് തുടങ്ങി അതിന്റെ വിശദീകരണം പോലും ലോകത്തിന് നമ്മുടെ രാജ്യം കൊടുക്കുന്നത് ഒരു വലിയ സന്ദേശമാണ്… ഭീകരവാദത്തെ പിന്തുണക്കുന്ന പാകിസ്ഥാനെ പടിപടിയായി തകർക്കാനുള്ള നമ്മുടെ രാജ്യത്തിന്റെ ഈ നീക്കത്തിൽ സംഭവിച്ച നിർണ്ണായക കാര്യങ്ങൾ നമുക്കൊന്ന് വിശദമായി തന്നെ മനസിലാക്കാം…
കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമാണിത്.. ജയ്‌ഷെ ഇ മുഹമ്മദ്, ലഷ്‌കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്‌കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുൻപുതന്നെ ശേഖരിച്ചിരുന്നു. തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി 24 മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരർക്കുണ്ടായി. കൂടുതൽ നാശ നഷ്ടമുണ്ടാക്കിയത് റഫാലിൽ നിന്നും പോയ സ്‌കാൽപ് മിസൈലുകളായിരുന്നു.ആകാശത്തു നിന്നു കരയിലെ ലക്ഷ്യത്തിലേക്കു തൊടുക്കുന്ന മിസൈൽ. ദൂരപരിധി 300 കിലോമീറ്റർ സ്‌കാൽപ് എയർ ടു ഗ്രൗണ്ട് ക്രൂസ് മിസൈൽ. ഒരു വിമാനത്തിന് 2 സ്‌കാൽപ് മിസൈലുകൾ വഹിക്കാം. ഇറാഖിൽ ഭീകര സംഘടനയായ ഐഎസ് ക്യാംപുകളിൽ മുൻപ് റഫാലിലെ സ്‌കാൽപ് മിസൈലുകൾ ഉപയോഗിച്ച് ഫ്രാൻസ് ആക്രമണം നടത്തിയിട്ടുണ്ട്. ഇതേ മാതൃകയിലായിരുന്നു പാക്കിസ്ഥാനെ ലക്ഷ്യമിട്ടുള്ള ഇന്ത്യൻ പോരാട്ടം. അത്യാധുനിക റഡാർ റഫാൽ യുദ്ധ വിമാനത്തിന്റെ കരുത്താണ്. ശത്രു സേനയുടെ റഡാറുകൾ നിശ്ചലമാക്കാനുള്ള സംവിധാനവുമുണ്ട്. ലഡാക്ക് പോലെ ഉയർന്ന മേഖലകളിൽനിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനുള്ള എൻജിൻ കരുത്ത് ഈ വിമാനത്തിനുണ്ട്. ശത്രുസേനയുടെ മിസൈലുകൾ വഴിതിരിച്ചു വിടാനുള്ള സാങ്കേതിക വിദ്യയും സ്വന്തം. അതായത് റഫാലും സ്‌കാൽപ് എയർ ടു ഗ്രൗണ്ട് ക്രൂസ് മിസൈൽ ചേർന്നാണ് പാക്കിസ്ഥാനെ തകർത്തത്. ഇതിനൊപ്പം കരസേനയും മിസൈലുകൾ വർഷിച്ചതായി സൂചനയുണ്ട്.എന്തായാലും പാതിരാക്ക് സൂര്യനുദിച്ചെന്ന പ്രതീതി ആയിരുന്നു ഇന്ന് പുലർച്ചെ പകിസ്താനിൽ….
എല്ലാം കഴിഞ്ഞ് സംഭവത്തെ കുറിച്ചുള്ള വിശദീകരണത്തിൽ പോലും ഇന്ത്യ ഉയർത്തി പിടിച്ച സന്ദേശം മഹത്തായ ഒന്നാണ്.. അതായത് ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള വിശദീകരണത്തിനായി വിദേശകാര്യ മന്ത്രാലയവും സൈന്യവും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത് രണ്ട് വനിതാ ഉദ്യോഗസ്ഥരാണ്.ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് ഒപ്പം വാർത്താസമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ എത്തിയത് വിംഗ് കമാൻഡർ വ്യോമിക സിംഗും, കേണൽ സോഫിയ ഖുറേഷിയുമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി എന്നതാണ് ശ്രദ്ധേയമായ കാര്യം… ഇരുവരും സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്നതിലുപരി ഇത്രയും നിർണായകമായ ഒരു ഓപ്പറേഷൻ കുറിച്ച് രാജ്യത്തിന് വിശദീകരിച്ചു കൊടുക്കുക എന്ന കടമയാണ് അവർക്ക് സൈന്യം നൽകിയത്. രണ്ട് വനിതാ ഉദ്യോഗസ്ഥർ സൈന്യത്തിന്റെ പ്രതിനിധികളായി പങ്കെടുത്തതോടെ ഇന്ത്യ, പാകിസ്ഥാനും അതുപോലെ തന്നെ ലോകത്തിനും നൽകിയ സന്ദേശം വളരെ വലുതാണ്. അതിർത്തി കടന്നുള്ള ആക്രമണത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നൽകിയതും ഇതിനോട് ചേർത്തുവായിക്കാം. പഹൽഗാമിൽ പാക് ഭീകരരുടെ ആക്രമണത്തിൽ സ്ത്രീകളെ ബാക്കി വച്ചപ്പോൾ അവരിൽ പലരുടെയും നെറ്റിയിലെ സിന്ദൂരവും മായ്ച്ചിരുന്നു. ഭർത്താക്കൻമാരെ കണ്മുന്നിൽ വച്ച് ക്രൂരമായി കൊലപ്പെടുത്തുന്നത് നോക്കി നിൽക്കേണ്ടി വന്ന സ്ത്രീകളുടെ നിസഹായതയ്ക്ക് സൈന്യം നൽകിയ ചുട്ട മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്നത്…
എന്നാൽ അതേ സമയം തന്നെ ഈ ഓപ്പറേഷനിലെ ഏറ്റവും വലിയ മറ്റൊരു വിജയം കൂടി നമ്മുടെ സെെന്യത്തിന് എടുത്ത് പറയാനുണ്ട്, മസൂദ് അസർ എന്ന ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ !. പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ. ഇന്ത്യയിലെ പാവങ്ങളുടെ ജീവനാണ് പഹൽഗാമിൽ ജെയ്‌ഷെ മുഹമ്മദിന്റെ കുതന്ത്രം എടുത്തത്. ഇന്ത്യൻ ‘കുടുംബത്തിൽ’ കയറിയുള്ള കളി. പഹൽഗാമിലെ വിനോദ സഞ്ചാരികളെ ചോദ്യം ചെയ്തുള്ള കൊല. മതമറിയാനായിരുന്നു ചോദ്യം ചെയ്യൽ. സ്ത്രീകളെ വെറുതെ വിട്ടു. ഇന്ത്യൻ കുടുംബങ്ങളെ അനാഥമാക്കുക എന്നതായിരുന്നു ആ തീവ്രവാദ ബുദ്ധി. നിരവധി സ്ത്രീകളുടെ സിന്ദുരം ആ ആക്രമണത്തിൽ മാഞ്ഞു. തിരിച്ചടിയെ കുറിച്ച് ഒരിക്കൽ പോലും മസൂദ് അസർ പ്രതീക്ഷിച്ചേ ഉണ്ടായിരുന്നില്ല. പക്ഷേ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു തിരിച്ചടി. സാധാരണക്കാരെ മതത്തിന്റെ പേരിൽ ഭീകരരാക്കി മാറ്റി ചാവേറുകളായി ഇന്ത്യയിലേക്ക് പറഞ്ഞു വിടുന്ന മസൂദ് അസർ പാകിസ്ഥാനിലെ സുരക്ഷിത കേന്ദ്രത്തിലാണ് കഴിഞ്ഞത്. ഒരിക്കലും ഈച്ച പോലും വരില്ലെന്ന് കരുതിയ സുരക്ഷിത ഇടം. ഇവിടെയാണ് കുടുംബത്തിലെ പ്രിയപ്പെട്ടവരേയും പാർപ്പിച്ചത്. ഈ കേന്ദ്രമാണ് ഇന്ത്യ തകർത്തത്. പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടി നൽകിയ സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദ് തലവനും പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ മൗലാന മസൂദ് അസറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരിക്കുന്നു. മസൂദ് അസറിന്റെ സഹോദരി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. താനും മരിക്കുന്നതായിരുന്നു നല്ലത് എന്നാണ് ഈ കനത്ത നഷ്ടത്തിൽ മസൂദ് അസറിന്റെ പ്രതികരണം. ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടിയുണ്ടാവും എന്നും മസൂദ് അസ്ഹർ പ്രസ്താവനയിറക്കി. ഇനി ആക്രമിച്ചാൽ ഇതിലും വലുത് അസർ നേരിടേണ്ടി വരും അത്ര തന്നെ. മസൂദ് അസറിനെ തൽകാലം വെറുതെ വിട്ട ഇന്ത്യ ഭാവിയിൽ ഈ തീവ്രവാദിയേയും വകവരുത്തുമെന്ന് ഉറപ്പാണ്.
ബഹാവൽപുർ, കോട്ലി, മുരിഡ്കെ തുടങ്ങിയ ഒമ്പതിടങ്ങളിലാണ് ഇന്ത്യൻ സേനകൾ ആക്രമണം നടത്തിയത്. ഇന്ത്യൻ തിരിച്ചടിയുടെ പ്രധാനലക്ഷ്യം പാകിസ്താനിലെ ബഹാവൽപുരായിരുന്നു. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനകേന്ദ്രമാണ് ബഹാവൽപുർ. പാകിസ്ഥാനിലെ ഏറ്റവും വലിയ 12-ാമത്തെ നഗരം. വലിയ ജനസംഖ്യയുള്ള സ്ഥലം. ജനങ്ങൾ തിങ്ങി പാർക്കുന്നതിനിടെയിലാണ് ജെയ്‌ഷെ ആസ്ഥാനമൊരുക്കിയത്. ആരും തങ്ങളെ ഇവിടെ എത്തി ആക്രമിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു ഇത്. ലാഹോറിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള ബഹാവൽപുരിലെ ജാമിയ മസ്ജിദ് സുബ്ഹാനള്ള കോംപ്ലക്സ് എന്ന ‘ഉസ്മാൻ അലി കാമ്പസ്’ ആണ് ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം. ‘ഓപ്പറേഷൻ സിന്ദൂറി’ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ബഹാവൽപുരിലെ ഉസ്മാൻ അലി കാമ്പസ്. ജെയ്ഷെ മുഹമ്മദിന്റെ റിക്രൂട്ട്മെന്റ ഹബ്ബായി പ്രവർത്തിക്കുന്നയിടം കൂടിയാണ് 18 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ‘ഉസ്മാൻ അലി കാമ്പസ്’. ജെയ്ഷെ മുഹമ്മദിന്റെ പരിശീലനക്ലാസുകളും സാമ്പത്തിക ഇടപാടുകളുടെയും പ്രധാനകേന്ദ്രം.അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുന്നതാണ് ‘ഉസ്മാൻ അലി കാമ്പസ്’. അൽ-റഹ്‌മത് ട്രസ്റ്റ് വഴിയാണ് ജെയ്ഷെ മുഹമ്മദ് ഇവിടേക്കുള്ള പണം സ്വരൂപിച്ചിരുന്നത്. 18 ഏക്കറുള്ള കാമ്പസിൽ ഗ്രാൻഡ് സെൻട്രൽ മോസ്‌ക്, മദ്രസ തുടങ്ങിയവയ്ക്ക് പുറമേ നീന്തൽക്കുളം, ജിംനേഷ്യം, കുതിരാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 2002-ൽ ജെയ്ഷെ മുഹമ്മദിനെ നിരോധിതസംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്ര സഭ ഭീകരനായി പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഇത്. എന്നാൽ നിരോധനമേർപ്പെടുത്തിയിട്ടും ജെയ്ഷെ മുഹമ്മദിന്റെ പ്രവർത്തനം സജീവമായിരുന്നു. ബഹാവൽപുരിലെ ആസ്ഥാനം കേന്ദ്രീകരിച്ച് വിപുലമായ രീതിയിലായിരുന്നു ജെയ്ഷെയുടെ പ്രവർത്തനം. പാകിസ്ഥാൻ സൈനികകേന്ദ്രവും തൊട്ടടുത്തുണ്ട്. ബഹാവൽപുരിൽ രഹസ്യ ആണവകേന്ദ്രമുള്ളതായും റിപ്പോർട്ടുകളുണ്ട്. ഇവിടെയാണ് ഇന്ത്യ ആക്രമണം നടത്തിയത്.
ചുരുക്കത്തിൽ ആകെ കുറഞ്ഞത് 90 ഭീകരരെങ്കിലും കൊല്ലപ്പെട്ടതായാണ് കേന്ദ്രസർക്കാരിന്റെ കണക്ക്. രാത്രി മുഴുവൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണം നിരീക്ഷിച്ചു. ദേശീയ സുരക്ഷ, ഉപദേഷ്ടാവ് അജിത് ദോവൽ ഒപ്പമിരുന്ന് പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചു. സംയുക്ത സൈനിക മേധാവിയോടും, സൈനിക മേധാവിമാരോടും പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും പ്രധാനമന്ത്രിയെ കാര്യങ്ങൾ അറിയിച്ചു. പാകിസ്ഥാനോട് തൊട്ടടുത്തുള്ളതും, വ്യോമാക്രണത്തിന് സാധ്യതയുള്ളതുമായ രാജ്യത്തെ 10 വിമാനത്താവങ്ങൾ അടച്ച് ഇന്ത്യയുടെ ആദ്യ പ്രതിരോധം. തുടർന്ന് കാര്യങ്ങൾ വിശദീകരിക്കാൻ വാർത്താ സമ്മേളനവും വിളിച്ചു.
എന്തായാലും അതിർത്തി കടന്നുള്ള ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്കിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ആദ്യഘട്ടത്തിൽ പ്രതികരിച്ച പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നിലപാട് മയപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്. അതേസമയം അവിടെ സെെന്യത്തോട് തയ്യാറായി നിൽക്കാൻ അറിയിപ്പും നൽകിയിട്ടുണ്ട്.. ഇന്ത്യയുമായുള്ള സംഘർഷം ലഘൂകരിക്കാനുള്ള സന്നദ്ധത സൂചിപ്പിച്ചുകൊണ്ടാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ പിന്മാറിയാൽ തങ്ങളും എല്ലാം നിർത്താമെന്ന സന്ദേശമാണ് ഖ്വാജ ആസിഫ് മുന്നോട്ട് വച്ചിരിക്കുന്നത്. ‘ഇത് ഇന്ത്യ മുൻകൈയെടുത്തതാണ്. ഇന്ത്യ പിന്മാറാൻ തയ്യാറാണെങ്കിൽ നോക്കാം. അവർ മുൻകൈയെടുത്തിപ്പോൾ ഞങ്ങളും പ്രതികരിച്ചു. കഴിഞ്ഞ രണ്ടാഴ്‌ചയായി ഞങ്ങൾ പറഞ്ഞുകൊണ്ടിരുന്നതാണ്, ഇന്ത്യയ്‌ക്കെതിരെ ഞങ്ങൾ ഒരിക്കലും ശത്രുതാപരമായ ഒരു നടപടിയും സ്വീകരിക്കില്ലെന്ന്. പക്ഷേ ആക്രമിക്കപ്പെട്ടാൽ, ഞങ്ങൾ പ്രതികരിക്കും. ഇന്ത്യ പിന്മാറിയാൽ, ഞങ്ങൾ തീർച്ചയായും ഇക്കാര്യങ്ങൾ അവസാനിപ്പിക്കും’ മന്ത്രി പറഞ്ഞു. പാകിസ്ഥാൻ ശക്തമായി തിരിച്ചടിക്കാൻ പൂർണമായും തയ്യാറാണെന്ന് ആസിഫ് നേരത്തെ നടത്തിയ കടുത്ത പ്രസ്‌താവനകളിൽ നിന്ന് പിന്നോട്ട് പോവുന്നതാണ് പുതിയ പ്രസ്‌താവന.
ശരിക്കും ഇത് ഞങ്ങളാണോ തുടങ്ങി വച്ചത്.. ഇരവാദം ഇറക്കാൻ ഒരു നാണവുമില്ലേ… ഞങ്ങളുടെ പൗരന്മാരെ തൊട്ടാൽ ഞങ്ങളെന്താ കയ്യും കെട്ടി നോക്കി ഇരിക്കണോ… അങ്ങനെ എങ്കിൽ നിങ്ങൾക്ക് ആളു മാറി.. ഇന്ത്യൻ ഇന്റലിജൻസിന്റെയും സെെന്യത്തിന്റേയുമൊക്കെ പവർ എന്താണെന്ന് എന്തായാലും പാകിസ്ഥാന് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ അല്ലെ.. ഒരുപാട് ആ ചൂട് നിങ്ങൾ അറിഞ്ഞതല്ലേ… എന്തായാലും തിരിച്ചടിക്കാനായി നിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്… വേഗമാകട്ടെ ഞങ്ങളുടെ പുലിക്കുട്ടികൾക്കിനിയും പക വറ്റിയിട്ടില്ല…