തിരുവനന്തപുരം: സംസ്ഥാന ധനകാര്യവകുപ്പിന് കീഴിലുള്ള ധനകാര്യസ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) 2025 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തികവർഷത്തിൽ രേഖപ്പെടുത്തിയത് കോർപറേഷൻ 72 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം. 2024-25 സാമ്പത്തികവർഷത്തിലെ അറ്റാദായം 98.16 കോടി രൂപയാണെന്ന് കോർപറേഷൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു. തൊട്ട് മുൻപത്തെ വർഷത്തെ വാർഷികലാഭത്തിൽ നിന്നും 32.56 ശതമാനം വർധനവാണ് ഇക്കുറി രേഖപ്പെടുത്തിയത്. കഴിഞ്ഞ നാലുവർഷ കാലയളവിൽ കോർപറേഷൻ അറ്റാദായത്തിൽ ഏകദേശം 14 മടങ്ങ് (1392 ശതമാനം) വർധനവാണുണ്ടായിരിക്കുന്നത്.
കോർപ്പറേഷൻറെ വായ്പാ ആസ്തി ആദ്യമായി 8,000 കോടി രൂപ കടന്ന് 8011.99 കോടി രൂപയിലെത്തി. ഇതോടൊപ്പം, (Net worth) 1328.83 കോടി രൂപയായി വർദ്ധിച്ചത് കെ എഫ് സിയുടെ ശക്തമായ സാമ്പത്തികവളർച്ചയുടെ സൂചകമാണ്.
2024-25 സാമ്പത്തിക വർഷത്തിൽ സർക്കാർ 200 കോടി രൂപയുടെ ഓഹരി മൂലധനം നിക്ഷേപിച്ചത് കെ.എഫ്.സിയുടെ മൂലധന പര്യാപ്തതാ അനുപാതം (CRAR) 28.26 ശതമാനമായി വർധിക്കാൻ സഹായകമായി. ഇത് എൻ.ബി.എഫ്.സികൾക്ക് റിസർവ് ബാങ്ക് നിഷ്കർഷിക്കുന്ന കുറഞ്ഞ നിരക്കായ 15 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്. കൂടാതെ, മൊത്തം നിഷ്ക്രിയ ആസ്തി (Gross NPA) 2.67% % (2.885 ആയിരുന്നത്) അറ്റ നിഷ്ക്രിയ ആസ്തി (Net NPA) 0.61 ശതമാനം ആയും (0.68ശതമാനം ആയിരുന്നത്) കുറച്ച് ആസ്തി ഗുണമേന്മയിലും കെ എഫ് സി ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.