കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് വിരുദ്ധ നിയമം അവലോകനം ചെയ്യാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കുന്നതിന് കർശനമായ ശിക്ഷകൾ ഉൾപ്പെടെയുള്ള നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്. മുഹമ്മദ് റാഷിദ് അൽ ദുവൈജിൻ്റെ നേതൃത്വത്തിൽ ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹാണ് കമ്മിറ്റി രൂപവത്കരി ച്ചത്.
മയക്കുമരുന്ന് കടത്തിന് വധശിക്ഷയും രണ്ടു ദശലക്ഷം ദീനാർ വരെ പിഴയും കരട് നിർദേശത്തിലുണ്ട്. ജയിലിനുള്ളിൽ മയക്കുമരുന്ന് കടത്തുകയോ ഇതിന് സഹായം നൽകുകയോ ചെയ്യുന്നവർക്കും വധശിക്ഷ ബാധകമാകും. മയക്കുമരുന്ന് കടത്തിന് സ്വന്തം സ്ഥാ നം ഉപയോഗിക്കുന്ന പൊതുമേഖലാ ജീവന ക്കാരനും വധശിക്ഷ നേരിടേണ്ടിവരും. ഉപയോഗത്തിനോ വിൽപനക്കോ മയക്കുമരുന്ന് നൽകുന്നതും വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
വിവാഹ അപേക്ഷകർ, ഡ്രൈവിങ് ലൈസൻസ് തേടുന്നവർ, പൊതു ജോലിക്ക് അപേക്ഷിക്കുന്നവർ എന്നിവർക്ക് നിർബന്ധിത മയക്കു മരുന്ന് പരിശോധന ബാധകമായിരിക്കും. എല്ലാ സൈനിക ഉദ്യോഗസ്ഥർക്കും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും റാൻഡം പരിശോധന നടത്തും. പരിശോധനക്ക് വിധേയമാകാൻ വിസമ്മതിക്കുന്നത് നാല് വർഷം വരെ തടവിന് കാരണമായേക്കാം.