നാവികസേനാ ഉദ്യോഗസ്ഥനായി വേഷംമാറി നേവൽ റെസിഡൻഷ്യൽ ഏരിയയിൽനിന്ന് ആയുധങ്ങളുമായി കടന്നുകളഞ്ഞയാൾക്കായി തെരച്ചിൽ ഊർജിതമാക്കി നാവികസേനയും മുംബൈ പൊലീസും. ഗുരുതര സുരക്ഷാവീഴ്ചയാണ് മേക്ഖലയിൽ ഉണ്ടായിരിക്കുന്നത്. ഇൻസാസ് റൈഫിളും വെടിയുണ്ടകളുമാണ് ഇയാൾ അടിച്ചുമാറ്റിയത്. ശനിയാഴ്‌ച രാത്രിയാണ് സംഭവം. കാവൽ ജോലിയിലുണ്ടായിരുന്ന ജൂനിയർ നാവികന്റെ അടുത്തേക്ക് നാവികസേനയുടെ യൂണിഫോം ധരിച്ച ഒരാൾ എത്തുകയായിരുന്നു. പകരക്കാരനായി വന്നതാണെന്ന ഭാവേന, ഇയാൾ ആയുധം കൈമാറാൻ നാവികനോട് ആവശ്യപ്പെട്ടു.
ഇതുവിശ്വസിച്ച നാവികൻ തോക്കും വെടിയുണ്ടകളും ഇയാൾക്ക് കൈമാറി. എന്നാൽ പിന്നീട് അവിടെ നിന്നും ആൾമാറാട്ടക്കാരൻ അവിടെനിന്ന് അപ്രത്യക്ഷനായി.ജൂനിയർ നാവികനെ കബളിപ്പിച്ചാണ് ഇയാൾ ആയുധം കൈവശപ്പെടുത്തിയതും കടന്ന് കളഞ്ഞതും. പിന്നീട് നാവികന് അബദ്ധം മനസ്സിലായി. ആയുധം കൈമാറിയ നാവികോദ്യോഗസ്ഥനെയും ചോദ്യംചെയ്‌തു വരികയാണ്. മോഷണംപോയ ആയുധവും വെടിക്കോപ്പുകളും കണ്ടെത്താനായി പ്രദേശം അരിച്ചുപൊറുക്കുന്നുണ്ടെന്നും നാവികസേന അറിയിച്ചു. നാവികസേനയും മുംബൈ പൊലീസും ചേർന്നാണ് അന്വേഷണം നടത്തുന്നത്.