തിരുവനന്തപുരം: കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. എംഎസ്‌സി എൽസ 3 എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോർച്ച സാധ്യതയും പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഇക്കഴിഞ്ഞ 24നാണ് കൊച്ചി പുറംകടലിന് സമീപം അറബിക്കടലിൽ കപ്പൽ അപകടത്തിൽപെട്ടത്. അടുത്ത ദിവസം മുങ്ങുകയും ചെയ്തു. കപ്പലിൽ ഉണ്ടായിരുന്ന 640 കണ്ടെയ്‌നറുകളിൽ 12 എണ്ണത്തിൽ കാൽസ്യം കാർബൈഡും, 13 എണ്ണത്തിൽ മറ്റ് അപകടകരമായ ചരക്കുകളുമാണ് ഉണ്ടായിരുന്നത്. സമുദ്ര ആവാസ വ്യവസ്ഥക്ക് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ്
ഇതിനു പുറമേ മറ്റ് കണ്ടെയിനറുകളിൽ പലതിലും പരസ്ഥിതിക്ക് വിനാശകരമായ വസ്തുക്കളാണ്. തെക്കൻ തീരങ്ങളിൽ അടിഞ്ഞ് തീരമാകെ പരന്ന പോളിപ്രൊപ്പലൈൻ ആണ് ഇതിലൊന്ന്. പ്ളാസറ്റിക്ക് വ്യവസായത്തിലെ അടിസ്ഥാന അസംസ്കൃത വസ്തുവാണിത്. കരയിൽ കണ്ടതിനെക്കാൾ എത്രയോ അധികമാകും ഇത് കടലിൽ പരന്നിട്ടുണ്ടാകുക.
കപ്പലിൽ 84.44 മെട്രിക്ക് ടൺ ഡീസലും 367.1 മെട്രിക്ക് ടൺ ഫർണസ് ഓയിലും ലോഡ് ചെയ്തിരുന്നു. 3 കോസ്റ്റ് ഗാർഡ് കപ്പലുകളും മുംബൈയിൽ നിന്നെത്തിച്ച സമുദ്ര പ്രഹരി പോലുള്ള പ്രത്യേക കപ്പലും ഉപയോഗിച്ച് എണ്ണപാടം നീക്കം ചെയ്യാൻ അശ്രാന്ത പരിശ്രമത്തിലാണ് തീര സംരക്ഷണ സേന. എന്നാൽ ക്രൂഡ് ഓയിലിലെ അപകടകാരികളായ പോളിസൈക്കളിക്ക് ഹൈഡ്രോ കാർബൺ നീക്കുക എളുപ്പമല്ല. വർഷങ്ങളോളം ഇത് പരിസ്ഥിതിക നാശം വിതച്ചുകൊണ്ടിരിക്കും.
കൊല്ലം, ആലപ്പുഴ അടക്കമുള്ള തീരദേശമേഖലകളിൽ കണ്ടെയ്നറുകളിലെ വസ്തുക്കള്‍ ഒഴുകിയെത്തിയുള്ള മാലിന്യങ്ങള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തികളടക്കം ഇന്ന് ആരംഭിച്ചിരുന്നു. കപ്പൽ അപകടം തീരദേശത്ത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന സാഹചര്യമടക്കം കണക്കിലെടുത്താണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. കൂടുതൽ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഇത് നിര്‍ണായകമാകും.