മേപ്പാടി: മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ മരണമടഞ്ഞ പ്രജീഷിൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി നീ തൂസ് അക്കാഡമി. മേപ്പാടി ടൗണിൽ 5 സെന്റ് ഭൂമി വാങ്ങിയാണ് 900 സ്ക്വയർ ഫീറ്റിൽ വീട് നിർമ്മിച്ച് നൽകിയത്. 2024 ജൂലൈ 30 ന് രാത്രിയുണ്ടായ ആദ്യ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും അകപ്പെട്ട നൂറ് കണക്കിന് ആളുകളെയാണ് ജീപ്പ് ഡ്രൈവർ ആയ പ്രജീഷ് രക്ഷപ്പെടുത്തിയത്. എന്നാൽ രണ്ടാമത് ഉണ്ടായ ഉരുൾപൊട്ടലിൽ പ്രജീഷിൻ്റെ ജീവനും പൊലിയുകയായിരുന്നു.
പ്രജീഷിൻ്റെ ധീരമായ പ്രവർത്തനങ്ങളും കുടുംബത്തിൻ്റെ സാമ്പത്തിക നിലയെക്കുറിച്ചും ആ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വലിയ വാർത്ത ആയിരുന്നു. തുടർന്നാണ് നീതൂസ് അക്കാഡമി മാനേജ്മെൻ്റ് പ്രജീഷിൻ്റെ അമ്മയെ സന്ദർശിച്ച് വീട് നിർമ്മിച്ച് നൽകുമെന്ന് ഉറപ്പ് നൽകിയത്. വീടിൻ്റെ താക്കോൽ ദാനം ഞായറാഴ്ച രാവിലെ പുതിയ വീട്ടിൽ വെച്ച് ടി സിദ്ധീക്ക് എം എൽ എ നിർവ്വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ റഫീക്ക്, നീതൂസ് അക്കാദമി ചെയർമാൻ ഹാരിസ് മണലുമ്പാറ, മാനേജിംഗ് ഡയറക്ടർ നീതു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.