കൊച്ചി :മുനമ്പം ജനതയുടെപ്രശ്‌നങ്ങൾക്കുള്ള ഏക ഉത്തരം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. മുനമ്പം പ്രശ്നം പരിഹരിക്കുന്നതിനു കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും വഖഫ് ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിച്ചു കഴിഞ്ഞാൽ മുനമ്പം പ്രശ്നം പരിഹരിക്കുന്നതിനുള്ള മാർഗനിർദേശങ്ങളടക്കം സംസ്ഥാന സർക്കാരിന് അയച്ചു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.മുനമ്പം സമരപ്പന്തലിൽ ബിജെപി സംഘടിപ്പിച്ച ‘നന്ദി മോദി-ബഹുജനക്കുട്ടായ്മ’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരപ്പന്തലിലെത്തിയ കേന്ദ്രമന്ത്രിയേയും കൂട്ടരേയും ചവിട്ടുനാടകത്തിന്റെ അകമ്പടിയോടെയാണ് തീരദേശ ജനത സ്വീകരിച്ചത്.മത്സ്യത്തൊഴിലാളികളുടെ തൊപ്പി അദ്ദേഹത്തെ അണിയിക്കുകയും ചെയ്തു. നേരത്തേ വാർത്താ സമ്മേളനത്തിനു ശേഷം വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലുമായി റിജിജു ബിഷപ്പ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
‘മുനമ്പത്തെ ജനങ്ങളുടെ പ്രശനങ്ങൾ കേട്ടത് നരേന്ദ്ര മോദി മാത്രം; പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ പ്രതിജ്‌ഞാബദ്ധം’
