പാക്കിസ്ഥാന്റെ നെറുകിൽ വീണ ‘ഓപ്പറേഷൻ സിന്ദൂർ’, യുദ്ധത്തിന് വീര്യം പകർന്ന പെൺപുലികൾ

പാക്കിസ്ഥാനെ നിലം പരിശാക്കാൻ ഇന്ത്യ നടത്തിയ കനത്ത തിരിച്ചടിയായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’. ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരവാദത്തിന്റെ നെറുകിലാണ് ഇന്ത്യ മിസൈലിട്ടത്. ഇതുപോലെ ഒറ്റ രാത്രി കൊണ്ട് തീർക്കാവുന്നതൊള്ളു ഇന്ത്യയ്ക്ക് പാക്കിസ്ഥാൻ എന്ന് വ്യക്തമാക്കിയായിരുന്നു നിമിഷ നേരം കൊണ്ട് 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യൻ സൈന്യം വ്യക്തമാക്കിയത്. രണ്ട് വനിതാ ഓഫീസർമാരായ വിംഗ് കമാൻഡർ വ്യോമിക സിംഗും കേണൽ സോഫിയ ഖുറേഷിയും നേതൃത്വം നൽകിയാണ്’ഓപ്പറേഷൻ സിന്ദൂറിന്റെ വിശദ വിവരങ്ങൾ രാജ്യവുമായി സൈന്യം പങ്കുവെച്ചത്.

ഇന്ത്യന്‍ സൈന്യത്തിന്‍റെ കോര്‍പ്സ് ഓഫ് സിഗ്നല്‍സിലെ ആദ്യ വനിത ഓഫിസറാണ് കേണല്‍ സോഫിയ ഖുറേഷി. 2016 ല്‍ എക്സര്‍സൈസ് ഫോഴ്സ് 18 എന്ന സൈനിക അഭ്യാസത്തിനുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ചതും സോഫിയ ഖുറേഷി ആയിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനിക അഭ്യാസമായിരുന്നു ഇത്. 2016 മാർച്ച് 2 മുതൽ മാർച്ച് 8 വരെ പൂനെയിൽ നടന്ന ഈ യുദ്ധക്കളത്തിൽ ആസിയാൻ അംഗരാജ്യങ്ങൾക്കും ജപ്പാൻ, ചൈന, റഷ്യ, അമേരിക്ക, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ തുടങ്ങിയ ആഗോള ശക്തികൾക്കും പങ്കാളിത്തമുണ്ടായിരുന്നു. എല്ലാ പ്രതിനിധി സംഘങ്ങളിലും, ലഫ്റ്റനന്റ് കേണൽ ഖുറേഷി തന്റെ സംഘത്തെ നയിച്ച ഏക വനിതാ ഓഫീസറായിരുന്നു എന്നതാണ് മറ്റൊരു അഭിമാനം.

മാത്രമല്ല, 40 അംഗങ്ങളുള്ള ഇന്ത്യൻ സംഘത്തിന്റെ കമാൻഡിംഗ് ഓഫീസർ എന്ന നിലയിൽ, സമാധാന പരിപാലന പ്രവർത്തനങ്ങൾ (പികെഒ), ഹ്യുമാനിറ്റേറിയൻ മൈൻ ആക്ഷൻ (എച്ച്എംഎ) എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച നിർണായക പരിശീലന വിഭാഗങ്ങളിൽ ഖുറേഷി തന്റെ ടീമിനെ നയിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള പരിചയസമ്പന്നരായ സമാധാന പരിപാലന പരിശീലകരുടെ ഒരു മത്സരപരീക്ഷയിലൂടെയാണ് അന്ന് ഖുറേഷിയെ തിരഞ്ഞെടുത്തിരുന്നത്. ഗുജറാത്ത് സ്വദേശിയായ കേണല്‍ ഖുറേഷി ബയോ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്. മുത്തച്ഛന്‍റെ പാത പിന്‍പറ്റിയാണ് സോഫിയ ഖുറേഷിയും സൈന്യത്തിലെത്തിയത്. സൈനിക ഓഫിസറെയാണ് അവര്‍ വിവാഹം കഴിച്ചതും. ആറുവര്‍ഷം യുഎന്‍ പീസ് കീപ്പിങ് ഓപറേഷന്‍സില്‍ പങ്കെടുത്തിട്ടുമുണ്ട്. സ്ത്രീയെന്നതിനെക്കാള്‍ കഴിവും പ്രാപ്തിയുമാണ് സോഫിയ ഖുറേഷിയെ സൈന്യത്തിലെത്തിച്ചതെന്ന് അന്നത്തെ മേധാവിയായ ജനറല്‍ ബിപിന്‍ റാവത്തും പറഞ്ഞിരുന്നു.

കേണൽ സോഫിയ ഖുറേഷി മാത്രമല്ല വിങ് കമാൻഡർ വ്യോമിക സിങ്ങും ഇന്ത്യൻ സേനയിലെ പെൺപുലിയാണ്. ആകാശത്തിന്റെ പുത്രി എന്നർത്ഥം വരുന്ന വ്യോമിക എന്ന തന്റെ പേരിനോട് നീതി പുലർത്തി ഇന്ത്യൻ വ്യോമസേനയിലെ മികച്ച ഹെലികോപ്റ്റർ പൈലറ്റായാണ് വ്യോമിക ഇന്ന് രാജ്യത്തെ പ്രതിനീധീകരിക്കുന്നത്. നാഷണൽ കേഡറ്റ് കോർപ്‌സിൽ (എൻസിസി) ചേർന്ന് എഞ്ചിനീയറിംഗ് പഠിച്ച വ്യോമിക 2019 ഡിസംബർ 18 ന്, ഐഎഎഫിന്റെ ഫ്‌ലൈയിംഗ് ബ്രാഞ്ചിൽ ഹെലികോപ്റ്റർ പൈലറ്റായി ചേരുകയായിരുന്നു. 2,500 മണിക്കൂറിലധികം പറന്ന് പരിചയമുള്ള വ്യോമിക , ജമ്മു കശ്മീരിലെ ഉയർന്ന പ്രദേശങ്ങൾ മുതൽ വടക്കുകിഴക്കൻ മേഖലയിലെ വിദൂര പ്രദേശങ്ങൾ വരെ ഇന്ത്യയിലെ ഏറ്റവും ദുർഘടമായ ഭൂപ്രദേശങ്ങളിൽ ചേതക്, ചീറ്റ തുടങ്ങിയ ഹെലികോപ്റ്ററുകൾ പറത്തിയിട്ടുണ്ട്. 2020 ൽ, അരുണാചൽ പ്രദേശിൽ നിർണായകമായ ഒരു രക്ഷാപ്രവർത്തനത്തിനും വ്യോമിക നേതൃത്വം നൽകിയിട്ടുണ്ട്.

അതേസമയം, ഇന്ത്യ വീണ്ടും ഒരു ആക്രമണം നടത്തുമോ എന്ന ഭയമൊക്കെ പാക്കിസ്ഥാന് ഇപ്പോഴും നല്ലപോലെ ഉണ്ട്. അതിന്റെ ഭാ​ഗമായി പ്രധാന വിമാനത്താവളങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് പാക്കിസ്ഥാൻ. ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ, മുൾട്ടാൻ, ഫൈസലാബാദ്, സ്കാർഡു, പെഷവാർ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്ലാമാബാദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് അവിടെ നിന്നുള്ള എല്ലാ വാണിജ്യ വിമാന ഗതാഗതവും നിർത്തി. പെട്ടെന്നുള്ള ഈ നീക്കം വ്യോമ ഗതാഗതത്തെ തന്നെ താളം തെറ്റിച്ചിട്ടുണ്ട്. നിലവിൽ മൂന്ന് വിമാനങ്ങൾ ഇതര വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ഈ വിമാനങ്ങൾ പെഷവാറിലെയും സമീപ നഗരങ്ങളിലെയും വിമാനത്താവളങ്ങളിലേക്കാണ് തിരിച്ചുവിട്ടത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇനിയും നടപടി ഉണ്ടാകുമെന്ന ഭയത്തെ തുടർന്നാണ് പാക്കിസ്ഥാൻ ഈ അടിയന്തര നടപടികൾ ആരംഭിച്ചതെന്ന് വേണം കരുതാൻ.

അതുമാത്രമല്ല, ആക്രമണം ഭയന്ന് പാക് പഞ്ചാബിലും, മുഖ്യമന്ത്രി മറിയം നവാസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഡോക്ടർമാരുടെയും മെഡിക്കൽ സ്റ്റാഫുകളുടെയും എല്ലാ അവധികളും റദ്ദാക്കി. അവധിയിൽപോയ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരോടും തിരികെ വരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രികളും രക്ഷാ സേവനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടാനും ഉത്തരവുണ്ട്.

ഭീകരവാദത്തെ ഒരു തരത്തിലും വെച്ചു പൊറുപ്പിക്കല്ല എന്ന ഇന്ത്യയുടെ വാക്ക് വെറും വാക്കല്ല എന്ന് ഇപ്പോൾ പാക്കിസ്ഥാന് മനസിലായിട്ടുണ്ടാകും. വെറും വെല്ലുവിളികൾ മാത്രം ഉയർത്തി ഇരിക്കുന്ന പാക്കിസ്ഥാന് കിട്ടിയ കനത്ത പ്രഹരം തന്നെയായിരുന്നു ഭീകരവാദികളുടെ കോട്ട തകർത്ത് ഇന്ത്യ തൊടുത്തു വിട്ട മിസൈലുകൾ..!

Leave a Reply

Your email address will not be published. Required fields are marked *