ശബരിമല കൊള്ളക്ക് കണക്കില്ലാതെ പിണറായി

പിണറായി വിജയന്റെ പുതിയ കള്ളക്കണക്ക് പുറത്ത് വന്നിട്ടുണ്ടേ.. കൗതുക വാർത്തകൾ കേൾക്കാൻ താത്പര്യം ഉള്ളവർ ഉണ്ടെങ്കി ഇങ്ങോട്ട് വന്നോളൂ.. നമുക്കതൊക്കെ ഒന്ന് അറിഞ്ഞിരിക്കാം.. അയ്യപ്പസംഗമം എന്ന പേരിൽ പമ്പാതീരത്ത് നടത്തിയ ആ ആഗോള പ്രഹസനമുണ്ടല്ലോ… അതിന്റെ കണക്കുകൾ കേട്ടാൽ സാക്ഷാൽ അയ്യപ്പൻ പോലും തലയിൽ കൈവെച്ചു പോകും! 36 ലക്ഷം, 31 ലക്ഷം, പിന്നെ ഹൈക്കോടതിയിൽ എത്തിയപ്പോൾ അത് വെറും 8 ലക്ഷം! ഈ മൂന്ന് അക്കങ്ങൾക്കിടയിൽ എവിടെയോ ആണ് നിങ്ങളുടെയും എന്റെയും നികുതിപ്പണവും അയ്യപ്പഭക്തരുടെ കാണിക്കപ്പണവും ആവിയായിപ്പോയത്. മന്ത്രി വാസവൻ നിയമസഭയിൽ ഒരു കണക്ക് പറയുന്നു, ബോർഡ് പ്രസിഡന്റ് ചാനലിൽ വന്നിട്ട് വേറൊരു കണക്ക് പറയുന്നു, ഒടുവിൽ ഹൈക്കോടതിയിൽ ഓഡിറ്റ് റിപ്പോർട്ട് വന്നപ്പോൾ എല്ലാം തകിടം മറിഞ്ഞു. ഇന്ന് നമ്മൾ പച്ചയായി ചർച്ച ചെയ്യാൻ പോകുന്നത്, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവത്തിന്റെ പേരിൽ നടക്കുന്ന ഈ പച്ചയായ കൊള്ളയെക്കുറിച്ചാണ്.

നമുക്ക് ആദ്യം ദേവസ്വം മന്ത്രി വി.എൻ. വാസവനിലേക്ക് വരാം. നിയമസഭ എന്നത് ജനങ്ങളുടെ പരമാധികാര സഭയാണ്. അവിടെ പറയുന്ന ഓരോ വാക്കിനും വിലയുണ്ട്. പക്ഷേ, അയ്യപ്പസംഗമത്തിന് എത്ര രൂപ ചിലവായി എന്ന ചോദ്യത്തിന് മന്ത്രി നൽകിയ മറുപടി കേട്ടാൽ ആർക്കും തല കറങ്ങും. മന്ത്രി പറയുന്നു, കലാപരിപാടികൾക്ക് മാത്രം 36 ലക്ഷം രൂപ ചെലവായെന്ന്! അതിൽ ഇഷാൻ ദേവിനും സംഘത്തിനും 4 ലക്ഷം കൊടുത്തു, വിജയ് യേശുദാസിനും സംഘത്തിനും 28 ലക്ഷം രൂപയായി. മന്ത്രിയുടെ കണക്കുപ്രകാരം ഗായകർക്ക് ഇനിയും 18 ലക്ഷം രൂപ കൊടുക്കാനുണ്ട്.
വാസവൻ സാറേ… ഈ കണക്കുകൾ എവിടെ നിന്നാണ് കിട്ടിയത്? പമ്പയിൽ പാടിയവർക്ക് അത്രയും രൂപ ശരിക്കും ലഭിച്ചോ? അതോ പാടിയവർക്ക് ‘ചില്ലറയും’ ഇടനിലക്കാർക്ക് ‘ലക്ഷങ്ങളും’ എന്നതാണോ നിങ്ങളുടെ വിപ്ലവകരമായ നയം? മന്ത്രി ഇങ്ങനെ തള്ളിമറിക്കുമ്പോൾ അപ്പുറത്ത് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് വരുന്നു. അദ്ദേഹം പറയുന്നു മന്ത്രി പറഞ്ഞത് തെറ്റാണെന്ന്. 36 ലക്ഷമല്ല, അത് 31 ലക്ഷമാണ് യഥാർത്ഥ കണക്കെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
നോക്കൂ, ഒരു സർക്കാരിന്റെ കീഴിലുള്ള മന്ത്രിയും അതേ സർക്കാരിന്റെ കീഴിലുള്ള ബോർഡ് പ്രസിഡന്റും തമ്മിൽ 5 ലക്ഷം രൂപയുടെ വ്യത്യാസം! അഞ്ചു രൂപയുടെ വ്യത്യാസമല്ല, അഞ്ചു ലക്ഷം! ഈ അഞ്ചു ലക്ഷം രൂപ ഏത് വകുപ്പിലാണ് പോയത്? ചായ കുടിക്കാനോ അതോ വഴിപാടായി കൊടുത്തോ? ഇവിടെയാണ് പിണറായി സർക്കാരിന്റെ ഏകോപനം പുറത്തുവരുന്നത്. ഒരു ഫയലിൽ ഒരു കണക്ക്, മന്ത്രിയുടെ വായിൽ മറ്റൊരു കണക്ക്.

ജനങ്ങളെ മണ്ടന്മാരാക്കാൻ ഇതിലും നല്ല വഴി വേറെയില്ല. യഥാർത്ഥ പുകില് വരുന്നത് വിജയൻ ആന്റ് അസോസിയേറ്റ്സ് എന്ന ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനം ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിട്ടപ്പോഴാണ്. ഇത് ഹൈക്കോടതിയിൽ സമർപ്പിക്കാൻ തയ്യാറാക്കിയ റിപ്പോർട്ടാണ്. ആ റിപ്പോർട്ടിൽ പറയുന്നത് കേൾക്കണോ? സാംസ്‌കാരിക പരിപാടിക്ക് ആകെ ചെലവായത് വെറും 8 ലക്ഷം രൂപ മാത്രമാണെന്ന്!

മന്ത്രി പറഞ്ഞ 36 ലക്ഷം എവിടെ?
പ്രസിഡന്റ് പറഞ്ഞ 31 ലക്ഷം എവിടെ?
കോടതിയിൽ എത്തിയ 8 ലക്ഷം എവിടെ? ഇതൊരു മാജിക് ഷോയാണ് സുഹൃത്തുക്കളെ. പമ്പാതീരത്തെ മണലിൽ കോടികൾ ഒഴുകിപ്പോയിരിക്കുന്നു. 28 ലക്ഷം രൂപയുടെ ഒരു വലിയ ഗ്യാപ്പ്! ഈ 28 ലക്ഷം രൂപ ആരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് റീഡയറക്ട് ചെയ്തത്? ഈ അഴിമതിയെക്കുറിച്ച് ചോദിക്കുമ്പോൾ മന്ത്രിക്ക് മിണ്ടാട്ടമില്ല, ബോർഡിന് ഉത്തരമില്ല. ഇനി ഈ ഗായകർക്ക് പണം കൊടുത്ത കാര്യമാണ് ഏറ്റവും രസകരം. റിപ്പോർട്ടിൽ ആദ്യം പറഞ്ഞത് ‘നന്ദഗോവിന്ദം ഭജൻസിനാണ്’ പണം നൽകിയതെന്നാണ്. കേരളത്തിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ട്രൂപ്പാണത്. എട്ടു ലക്ഷം രൂപ അവർക്ക് കൊടുത്തതായി കണക്കുകളിൽ കാണിച്ച്, യഥാർത്ഥത്തിൽ കൊടുത്തത് വെറും രണ്ട് ലക്ഷം! വിവാദമായപ്പോൾ ദേവസ്വം ബോർഡ് പറയുന്നു, “അയ്യോ… അത് ടൈപ്പിംഗ് മിസ്റ്റേക്കാണ്! നന്ദഗോവിന്ദം അല്ല, ഇഷാൻ ദേവാണ് പാടിയത്” എന്ന്. എങ്ങനെയുണ്ട് ഇവരുടെ ഒരു ന്യായീകരണം? ഒരു ഔദ്യോഗിക ഓഡിറ്റ് റിപ്പോർട്ടിൽ പരിപാടി നടത്തിയ ആളുടെ പേര് പോലും തെറ്റായി എഴുതുന്നു എങ്കിൽ, അവിടെ എത്ര വലിയ വെട്ടിപ്പ് നടന്നിട്ടുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

വിജയ് യേശുദാസിനും സംഘത്തിനും 28 ലക്ഷം ചിലവായെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും, ഓഡിറ്റ് റിപ്പോർട്ടിൽ അങ്ങനെ ഒരു പരിപാടിയെക്കുറിച്ചേ മിണ്ടാട്ടമില്ല. മന്ത്രിയുടെ ഭാവനയിൽ വിരിഞ്ഞ ഗാനമേളയാണോ അത്? അതോ വനത്തിനുള്ളിൽ മൃഗങ്ങൾക്ക് വേണ്ടി നടത്തിയ ഗാനമേളയാണോ..
ഇത്രയും വലിയൊരു പരിപാടിയുടെ നടത്തിപ്പ് ആർക്കാണ് കൊടുത്തത്? ആർക്കായാലും നമുക്ക് പ്രവചിക്കാൻ പറ്റും – അത് നമ്മുടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കു തന്നെ! യാതൊരുവിധ ടെൻഡറുമില്ലാതെ, സുതാര്യതയില്ലാതെ ഈ കോടികളുടെ കരാർ ഊരാളുങ്കലിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിന് നൽകി. ടെൻഡർ വിളിച്ചാൽ മറ്റാരെങ്കിലും കുറഞ്ഞ തുകയ്ക്ക് ചെയ്താലോ? അപ്പോൾ പാർട്ടിക്ക് ഫണ്ട് കിട്ടില്ലല്ലോ! അതുകൊണ്ട് എല്ലാം ‘അറബിപ്പൊന്ന്’ പോലെ ഊരാളുങ്കലിന് കൊടുത്തു.
ഓഡിറ്റ് റിപ്പോർട്ട് പറയുന്നത്, ഉപകരാർ കൊടുത്തതിന്റെ ബില്ലുകൾ പോലും ഓഡിറ്റിംഗിന് കിട്ടിയിട്ടില്ല എന്നാണ്. അതായത് പണം കൊടുത്തു, പക്ഷേ എന്തിന് കൊടുത്തു എന്ന് ആർക്കും അറിയില്ല. ഇതാണ് ഇടതുപക്ഷത്തിന്റെ ‘സുതാര്യമായ ഭരണം’. ഭക്തർക്ക് നൽകാൻ വേണ്ടി കരുതിയിരുന്ന 4100 പായ്ക്കറ്റ് അപ്പം, അരവണ, വിഭൂതി… ഇതിനൊന്നും കണക്കില്ല. അയ്യപ്പന്റെ പ്രസാദം പോലും വെട്ടിപ്പിന് ഉപയോഗിക്കുന്നവരാണോ ഈ കമ്മ്യൂണിസ്റ്റുകാർ സ്പോൺസർഷിപ്പിലൂടെ തുക കണ്ടെത്തുമെന്ന് വീമ്പിളക്കിയ സർക്കാർ, ഒടുവിൽ ദേവസ്വം ബോർഡിന്റെ തനത് ഫണ്ടിൽ നിന്ന് 3.40 കോടി രൂപ കൈക്കലാക്കി. ഭക്തർ തരുന്ന പണം കൊണ്ട് രാഷ്ട്രീയ മാമാങ്കം നടത്തിയിട്ട്, അതിന്റെ കണക്ക് ചോദിക്കുമ്പോൾ ഇവർ പരസ്പരം പഴിചാരുന്നു. ഇവിടെയാണ് നമ്മൾ വോട്ട് ചെയ്ത ജനങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടത്. പിണറായി വിജയനെയും വാസവനെയും കടകംപള്ളി സുരേന്ദ്രനെയും ഒക്കെ ജയിപ്പിച്ചു വിട്ട പ്രബുദ്ധ മലയാളിക്ക് ഇപ്പോൾ എന്താണ് പറയാനുള്ളത്?

“മതം ഒരു മയക്കുമരുന്നാണ്” എന്ന് പറഞ്ഞു നടക്കുന്നവർ, മതപരമായ പരിപാടികൾ നടത്തി കോടികൾ അടിച്ചുമാറ്റുമ്പോൾ നിങ്ങൾ എവിടെയാണ്? നിങ്ങളുടെ നികുതിപ്പണമാണ് ആറാം ക്ലാസ്സിലെ കണക്ക് പോലും അറിയാത്ത ഇത്തരം ഭരണാധികാരികൾ തുലച്ചുകളയുന്നത്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ വൻകിട ഡിജിറ്റൽ സംവിധാനങ്ങൾ വഴി ഓരോ രൂപയുടെയും കണക്ക് ജിഎസ്ടി കൃത്യമായി അടച്ച് മുന്നോട്ടു പോകുമ്പോൾ, കേരളത്തിൽ മാത്രം എന്താണ് ജിഎസ്ടി ഇനത്തിൽ പോലും പൊരുത്തക്കേടുകൾ ഉണ്ടാകുന്നത്? ഈ ‘നമ്പർ വൺ കേരളം’ എന്നത് അഴിമതിയുടെ കാര്യത്തിൽ മാത്രമാണോ? കടകംപള്ളി സുരേന്ദ്രൻ മന്ത്രിയായിരുന്ന കാലം തൊട്ട് നമ്മൾ കാണുന്നതാണ് ശബരിമലയിലെ ഈ കള്ളക്കളികൾ. യുവതീ പ്രവേശനം നടത്തി ആചാരങ്ങൾ തകർക്കാൻ ശ്രമിച്ചവർ ഇപ്പോൾ അയ്യപ്പന്റെ പേരിൽ പണമുണ്ടാക്കാൻ നോക്കുന്നത് ഇരട്ടത്താപ്പല്ലേ..

നമ്മുടെ രാജ്യം, ഭാരതം ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്ന് നോക്കൂ. ഡിജിറ്റൽ ഇന്ത്യ വഴി സുതാര്യത ഉറപ്പാക്കുന്നതിൽ ലോകത്തിന് മാതൃകയാണ് നമ്മൾ. യുപിയിലെ കുംഭമേള പോലുള്ള പടുകൂറ്റൻ പരിപാടികൾ നടത്തുമ്പോൾ ഓരോ പൈസയുടെയും കണക്ക് കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്. കേന്ദ്ര സർക്കാർ ഏജൻസികൾ ഓരോ രൂപയുടെയും വിനിയോഗം ട്രാക്ക് ചെയ്യുന്നു. എന്നാൽ കേരളത്തിൽ മാത്രം എന്താണ് ഇങ്ങനെ ഒരു ‘ബ്ലാക്ക് ഹോൾ’ നിലനിൽക്കുന്നത്? 3000 പായ്ക്കറ്റ് അരവണ അപ്രത്യക്ഷമാകുന്നു, ലക്ഷങ്ങളുടെ ഗാനമേളകളുടെ ബില്ല് കാണാനില്ല, മന്ത്രിയും ബോർഡും രണ്ട് തരം കണക്ക് പറയുന്നു. ഇത് ഇന്ത്യയുടെ ഡിജിറ്റൽ മുന്നേറ്റത്തിന് അപമാനമാണ്. കേന്ദ്രം കൊടുക്കുന്ന ഫണ്ടും ഭക്തരുടെ പണവും എവിടെ പോകുന്നു എന്ന് ചോദിക്കാൻ ഇവിടെ ആളില്ല എന്ന ധാർഷ്ട്യമാണ് ഈ സർക്കാരിനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *