പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു ,ചരിത്ര നിയോഗത്തിന് മുമ്പേ മടക്കം

ന്യൂഡല്‍ഹി: സഭയുടെ വലിയ ഇടയനായിരിക്കുമ്പോഴും മനുഷ്യത്വവും ഉദാരതയും കൈവിടാത്ത മനസ്സിന് ഉടമയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ലളിത ജീവിതം പുലര്‍ത്തിയ പോപ്പ്, ഇന്ത്യയോട് ഏറെ ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. ഇന്ത്യ സന്ദര്‍ശിക്കാമെന്ന വാഗ്ദാനം പൂര്‍ത്തിയാക്കാനാകാതെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കാലയവനിക പൂകിയത്.ഇന്ത്യയ്ക്ക് ഏറെ പ്രിയപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പ, ചാവറ കുര്യാക്കോസ് ഏലിയാസ്, ഏവുപ്രാസ്യാമ്മ, ദൈവസഹായം പിള്ള എന്നിവരെ വിശുദ്ധരായി പ്രഖ്യാപിച്ചു. റാണി മരിയ വട്ടാലിലിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതും ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. ഇന്ത്യയെ ഹൃദയത്തിൽ തൊട്ട ഫ്രാന്‍സിസ് മാര്‍പാപ്പ, ഗാന്ധിജിയുടെ ആശയങ്ങളും മനസ്സില്‍ സൂക്ഷിച്ചിരുന്നു.2025 കത്തോലിക്കാ സഭ യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിക്കാന്‍ ‘ജൂബിലി വര്‍ഷമായി’ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂബിലി ആഘോഷങ്ങള്‍ക്ക് ശേഷം മാര്‍പാപ്പ ഇന്ത്യയിലെത്തുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ നടന്ന ജി 7 ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജി​യ മെലോണിക്കൊപ്പം വീൽചെയറിലാണ് ഫ്രാൻസിസ് മാർപാപ്പ ജി 7 ഉച്ചകോടിക്കെത്തിയത്. ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ക്ഷണിതാവായാണ് പോപ്പ് ഉച്ചകോടിക്കെത്തിയത്. ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് നരേന്ദ്രമോദി മാർപാപ്പയെ കണ്ടത്. അദ്ദേഹത്തെ ആ​​ശ്ലേഷിച്ച മോദി കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും, ഇന്ത്യയിലേക്ക് ക്ഷണിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *