യുഡിഎഫ് പ്രവേശനത്തിനായുള്ള പി വി അന്‍വറിന്റെ പുതിയ ഉപാധികളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ‘പ്രതിരോധവകുപ്പും വിദേശകാര്യവകുപ്പും കൂടി ചോദിക്കാമായിരുന്നു’ എന്നാണ് അന്‍വറിനെ പരിഹസിച്ച് ബല്‍റാം പറഞ്ഞത്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ഇതിന് താഴെ അൻവറിനെ പരിഹസിച്ച് നിരവധി കോൺഗ്രസ് പ്രവർത്തകരാണ് കമന്റ് ചെയ്തിരിക്കുന്നത്.
2026ൽ യുഡിഎഫിന് ഭരണം കിട്ടിയാല്‍ മന്ത്രിയാക്കണമെന്നും ആഭ്യന്തരവകുപ്പും വനംവകുപ്പും നല്‍കണമെന്നും അല്ലെങ്കില്‍ വി ഡി സതീശനെ യുഡിഎഫിന്റെ നേതൃസ്ഥാനത്തുനിന്ന് മാറ്റിയാല്‍ മതിയെന്നുമാണ് പി വി അന്‍വറിന്റെ ആവശ്യം. ഇത് അംഗീകരിച്ചാല്‍ യുഡിഎഫിന്റെ മുന്നണിപടയാളിയായി താന്‍ രംഗത്തുണ്ടാകു മെന്നും അൻവർ പറയുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ‘മുക്കാല്‍ പിണറായി’ എന്നാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അന്‍വര്‍ വിശേഷിപ്പിച്ചത്. മലപ്പുറം ജില്ല വിഭജിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഒരു വലിയ പിണറായിയെ ഇറക്കിയിരുത്തിയിട്ട് കേരളത്തില്‍ ഒരു മുക്കാല്‍ പിണറായിയെ കയറ്റി ഇരുത്തി മുഖ്യമന്ത്രിയാക്കാനാണല്ലോ നടക്കുന്നത്. അതിന് പിവി അന്‍വര്‍ ഇല്ലെന്നാണ് പറയുന്നത്. അതില്ലാത്ത യുഡിഎഫില്‍ പി വി അന്‍വര്‍ ഉണ്ടാകും, ഒരു തര്‍ക്കവുമില്ല’- അദ്ദേഹം പറഞ്ഞു.