ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ ശബ്ദ സാംപിളുകൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ശേഖരിക്കാൻ ഒരുങ്ങുന്നു. ഇത് അന്വേഷണ ഏജൻസിയുടെ പക്കലുള്ള ശബ്ദരേഖയുമായി താരതമ്യം ചെയ്യുന്നതിന് വേണ്ടിയാണ്. അതെസമയം ശബ്ദ സാംപിൾ ലഭിക്കണമെങ്കിൽ റാണയുടെ അനുമതി വേണം. എന്നാൽ റാണ ഇതു നിഷേധിച്ചാൽ അനുമതി തേടി എൻഐഎയ്ക്ക് കോടതിയിൽ പോകാം. കൂടാതെ സാംപിൾ നൽകാൻ വിസമ്മതിച്ചതു കുറ്റപത്രത്തിൽ രേഖപ്പെടുത്തുകയും ചെയ്യും.
ശബ്ദ സാംപിൾ ശേഖരിക്കാൻ അനുമതി ലഭിച്ചാൽ, സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറി എക്സ്പേർട്ട് എൻഐഎ ആസ്ഥാനത്തെത്തി ശബ്ദരഹിത മുറിയിൽനിന്ന് റാണയുടെ ശബ്ദ സാംപിൾ ശേഖരിക്കും. യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ച റാണ ഇപ്പോഴുള്ളത് എൻഐഎ ആസ്ഥാനത്താണ്.
റാണ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നുമാണ് പുറത്ത് വരുന്ന വിവരം. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ചോദ്യം ചെയ്യലിൽ തൃപ്തികരമായ മറുപടികൾ റാണയിൽ നിന്നും ലഭിക്കുന്നില്ലെന്നുമാണ് സൂചന. ഡൽഹിക്കു പുറത്തേക്ക് ഉൾപ്പെടെ റാണയെ തെളിവെടുപ്പിനു കൊണ്ടുപോകുമെന്നും വിവരമുണ്ട്.2008ലെ ഭീകരാക്രമണത്തിന് മുൻപ് ദുബായിൽ വെച്ച് റാണ കൂടിക്കാഴ്ച നടത്തിയ വ്യക്തിക്ക് മുംബൈ ഭീകരാക്രമണക്കേസുമായുള്ള ബന്ധവും റാണയുടെ ഇമിഗ്രേഷൻ ഏജൻസിയായി റജിസ്റ്റർ ചെയ്ത മുംബൈയിലെ ഓഫിസിന്റെ കരാർ പുതുക്കാതിരുന്നതിന് പിന്നിലെന്താണെന്നും കണ്ടെത്താനാണ് എൻഐഎയുടെ നീക്കം. അതെസമയം മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന പ്രതിയായ ഡേവിഡ് ഹെഡ്‍ലി ഈ ഓഫിസിനെ തന്റെ പ്രവർത്തനങ്ങളുടെ മറയായി ഉപയോഗിച്ചതായും വിവരങ്ങളുണ്ട്. കേസിൽ പാക്കിസ്ഥാനി സ്വദേശികളായ ഇല്യാസ് കാശ്മീരി, അബ്ദുൾ റെഹ്‍മാൻ തുടങ്ങിയവരുടെ പങ്കിനെക്കുറിച്ചും എൻഐഎയുടെ 18 ദിവസം നീളുന്ന ചോദ്യം ചെയ്യലുണ്ടാകും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വിവിധ കേസുകളുമായി റാണയ്ക്കു പങ്കുണ്ടെന്നും അതിനാൽ ഈ സാഹചര്യത്തിൽ സംസ്ഥാന ഏജൻസികൾക്കു ചോദ്യം ചെയ്യലിന് അവസരം നൽകുമെന്നും സൂചനയുണ്ട്. 2008 ജൂലൈ 25ലെ ബെംഗളൂരു സ്ഫോടന പരമ്പര കേസിലും 2008 സെപ്റ്റംബറിൽ ഭീകരവാദ സംഘടനകളിലേക്ക് കേരളത്തിൽനിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിലും റാണയ്ക്കു പങ്കുണ്ടെന്നാണ് എൻഐഎ ഉദ്യോഗസ്ഥർ വ്യക്കമാക്കുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന ഏജൻസികൾക്കും ചോദ്യം ചെയ്യലിന് അവസരം നൽകാനുള്ള സാധ്യതയേറുന്നത്.പാക്കിസ്ഥാനിലെ തന്റെ വേരുകളെക്കുറിച്ചും കുടുംബം, വിദ്യാഭ്യാസം, കാനഡയിലേക്കുള്ള കുടിയേറ്റം, ചിക്കാഗോയിൽ ഇമിഗ്രേഷൻ ആൻഡ് ട്രാവൽ ഏജൻസി എന്നിവയെക്കുറിച്ചും റാണ ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിൽ വിവരിച്ചിട്ടുണ്ട്.