ചെങ്കോട്ടസ്ഫോടനം: ലക്ഷ്യം വച്ചത് രാജ്യത്തെ വിവിധ നഗരങ്ങൾ, വെളിപ്പെടുത്തൽ

ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനം നടത്തിയ ഭീകരർ രാജ്യത്തെ വിവിധ നഗരങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ. ഭീകര പ്രവർത്തനത്തിന് നേരത്തേ അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീലാണ് ഇക്കാര്യം എന്‍ഐഎയോട് വെളിപ്പെടുത്തിയത്.
രണ്ടുവർഷം മുന്‍പുതന്നെ രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്താൻ ആസൂത്രണം നടത്തിയിരുന്നതായി ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ചെങ്കോട്ടയ്ക്കു മുന്നിൽ കാർ ബോംബ് സ്ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയുടെ കൂട്ടാളിയാണ് ഡോ. മുസമ്മില്‍ ഷക്കീല്‍. ചെങ്കോട്ട സ്‌ഫോടനത്തിന് മണിക്കൂറുകൾക്കു മുൻപാണ് മുസമ്മില്‍ ഉൾപ്പെടെയുള്ള 3 ഡോക്ടര്‍മാരെ സ്ഫോടക വസ്തുക്കളും ആയുധങ്ങളുമായി ജമ്മു കശ്മീർ പൊലീസ് അറസ്റ്റു ചെയ്തത് രണ്ടു വർഷമായി സ്‌ഫോടക വസ്തുക്കളും ബോംബ് നിര്‍മാണത്തിനുള്ള വസ്തുക്കളും റിമോട്ട് കണ്‍ട്രോള്‍ സംവിധാനങ്ങളും ശേഖരിച്ചിരുന്നതായി ഡോ. മുസമ്മില്‍ ഷക്കീല്‍ വെളിപ്പെടുത്തി. ബോംബ് നിര്‍മാണത്തിനായുള്ള യൂറിയയും അമോണിയം നൈട്രേറ്റും അടക്കമുള്ളവ വാങ്ങുന്നത് മുസമ്മലിന്റെ ചുമതലയായിരുന്നു. 3 ലക്ഷം രൂപയ്ക്കാണ് ഹരിയാ‌നയില്‍നിന്ന് ഇവ വാങ്ങിയത്. സ്ഫോടനത്തിനായി ഫണ്ട് കണ്ടെത്തിയത് ഡോക്ടർ സ്വന്തം നിലയ്ക്കാണ്. 26 ലക്ഷത്തോളം രൂപ ഇങ്ങനെ പിരിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *