ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തെളിവുകളുടെ അഭാവത്തില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറും തന്ത്രി കണ്ഠര് രാജീവരും ജയില്‍മോചിതരായതിനു പിന്നാലെ പ്രധാനപ്പെട്ട രണ്ടു പ്രതികള്‍ക്കെതിരെ കൂടി കോടതിയില്‍ നിലനില്‍ക്കുന്ന ശക്തമായ തെളിവുകള്‍ കണ്ടെത്താനാകാതെ എസ്‌ഐടി. ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന്‍, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി എന്നിവര്‍ക്കെതിരെയാണ് ഇതുവരെയും ശക്തമായ തെളിവുകള്‍ ലഭിക്കാത്തത്.പങ്കജ് ഭണ്ഡാരിക്കെതിരെ തെളിവ് ലഭിക്കണമെങ്കില്‍ കഴിഞ്ഞ ആഴ്‌ച്ച സന്നിധാനത്തെ പാളികളില്‍ നിന്നും വെട്ടിയെടുത്ത തകിടുകളുടെ പരിശോധനാ ഫലം ജംഷഡ്പൂരിലെ നാഷണല്‍ ഫോറന്‍സിക് ലാബില്‍ നിന്നു വരുംവരെ കാത്തിരിക്കണം. ദ്വാരപാലക പാളികള്‍, കട്ടിളപ്പാളികള്‍ എന്നിവയില്‍ മൂന്നു കിലോ സ്വര്‍ണമെങ്കിലും ഉണ്ടായിരുന്നതായാണ് എസ്‌ഐടി നിഗമനം. പക്ഷേ സ്വര്‍ണത്തിന്റെ അളവില്‍ ശാസ്ത്രീയ പരിശോധനാ ഫലമാണ് ആവശ്യം. മൂന്നു കിലോ സ്വര്‍ണം പാളികളില്‍ നിന്നും വേര്‍തിരിച്ചപ്പോള്‍ മൂന്നിലൊന്നു പോലും ലഭിച്ചില്ല എന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ വാദം.
ശബരിമല സ്വർണക്കൊള്ള; അന്വേഷണം മൊത്തത്തില്‍ പാളുന്നു, പ്രധാന പ്രതികള്‍ക്കെതിരെ തെളിവില്ല
