മലപ്പുറം പ്രസംഗത്തെ ന്യായീകരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരു സമുദായത്തെപ്പറ്റിയും വിദ്വേഷം പറഞ്ഞിട്ടില്ലെന്നും സമന്വയത്തിന്‍റെ ഭാഷയിലാണ് സംസാരിച്ചതെന്നും യോഗം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. ‘മ’ എന്നു പറഞ്ഞാൽ മലപ്പുറം ആണ് അല്ലെങ്കിൽ മുസ്ലീം ലീഗെന്ന നിലയിലേക്കെത്തിയിരിക്കുന്നു. ‘മ’ യെന്ന അക്ഷരം പറയാൻ പാടില്ലാത്തതായി ഒരു കൂട്ടർ മാറ്റുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്എൻഡിപി യോഗം മഹാസംഗമത്തിൽ മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് പറയാൻ യുഡിഎഫുകാർക്ക് നാണമില്ലേ എന്നും വെള്ളാപ്പള്ളി നടേശൻ ചോദിക്കുകയുണ്ടായി.
“മലപ്പുറത്ത് ഞാന്‍ എന്ത് തെറ്റുചെയ്തു. സാമൂഹിക സത്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ അത് പറയാന്‍ പാടില്ലെന്നാണോ നിങ്ങള്‍ പറയുന്നത്. ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? ഞാന്‍ ഒരു സമുദായത്തെയും വിദ്വേഷം പറഞ്ഞില്ല. സമന്വയത്തിന്‍റെ ഭാഷയിലാണ് പറഞ്ഞത്. ലീഗിന്‍റെ ഏകാധിപത്യ പ്രവണതയ്ക്ക് എതിരെയാണ് ശബ്ദിച്ചത്. ഏകാധിപത്യമല്ലെന്ന് അവര് തന്നെ പറയട്ടെ. അവർ അധികാരത്തിലേറിയപ്പോള്‍ പിന്നാക്ക സമുദായ മുന്നണിയെന്ന് പറഞ്ഞ് അവർക്ക് ഒപ്പം സഞ്ചരിച്ച ആളല്ലേ ഞാന്‍? അധികാരം ഉപയോഗിച്ച് എല്ലാം അവരെടുക്കുകയും കൂടെ നിന്ന ഞങ്ങളെയൊക്കെ അവഗണിക്കുകയും ചെയ്തു. അത് ദുഃഖമായി പറഞ്ഞാല്‍ ഉടനെ ജാതി പറഞ്ഞു എന്ന് പറഞ്ഞ് പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാന്‍ ശ്രമിച്ചാല്‍ അതിനെതിരെ പ്രതികരിക്കും” – എന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്‍റെ കോലവും തന്നെയും കത്തിക്കാം പക്ഷേ ആശയങ്ങളെ ലോകാവസാനം വരെയും കത്തിക്കാന്‍ സാധിക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.മലപ്പുറം സംഭവം മലക്കം മറിഞ്ഞുപോയി എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
മൂന്നാം വട്ടവും പിണറായിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍ വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. “വ്യക്തിപരമായി നോക്കിയാല്‍ പിണറായി വളരെ നല്ലൊരു മനുഷ്യനാണ്. കരുത്തനും ശക്തനും മിടുക്കനുമായി നില്‍ക്കുന്നു. ഗുളികന്‍ പന്ത്രണ്ടിലാണ്. അതുകൊണ്ട് തന്നെ, തുടർഭരണം പിണറായിക്ക് കിട്ടുമെന്ന് ഉറപ്പാണ്. ശക്തമായ ത്രികോണ മത്സരം വരാം. എന്‍ഡിഎയ്ക്ക് കൂടുതല്‍ വോട്ട് കിട്ടും. കോണ്‍ഗ്രസ് തകർന്ന് തരിപ്പണമാകും. മുസ്ലീം ലീഗിന് കോട്ടമൊന്നും തട്ടില്ല. പിണറായി വിജയന്‍ മൂന്നാം തവണയും കേരളത്തില്‍ വാഴും” വെള്ളാപ്പള്ളി പറഞ്ഞു