സൂപ്പർ ഓവറിലും സ്റ്റാർക്കിന്റെ പ്രഹരം, രാജസ്ഥാൻ റോയൽസിന് തുടർച്ചയായ മൂന്നാം തോൽവി; ഡൽഹിക്കു വിജയം

ന്യൂഡല്‍ഹി∙ പാതിവഴിയിൽ സഞ്ജു സാംസൺ വീണുപോയ പോരാട്ടത്തിൽ യശസ്വി ജയ്സ്വാളും നിതീഷ് റാണയും അർധ സെഞ്ചറി നേടിയിട്ടും രാജസ്ഥാൻ റോയൽസിനു രക്ഷയില്ല. സൂപ്പർ ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഡൽഹി ക്യാപിറ്റൽസിന്റെ വിജയം. സീസണിൽ രാജസ്ഥാൻ റോയൽസിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.ഡല്‍ഹി 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തപ്പോൾ, രാജസ്ഥാൻ നാലു വിക്കറ്റ് നഷ്ടത്തിലാണ് 188 ൽ എത്തിയത്. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്കു നീണ്ടു.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാനു വേണ്ടി ഷിമ്രോൺ ഹെറ്റ്മിയറും റിയാൻ പരാഗുമാണു ബാറ്റിങ്ങിന് ഇറങ്ങിയത്. മിച്ചല്‍ സ്റ്റാർക്കിന്റെ അഞ്ചു പന്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ റോയൽസ് നേടിയത് 11 റൺസ്. രണ്ടു പന്തുകൾ നേരിട്ട പരാഗ് നാലു റൺസെടുത്തു റൺഔട്ടായി. തൊട്ടുപിന്നാലെയെത്തിയ ജയ്സ്വാളും റൺഔട്ടായി മടങ്ങി. 12 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്, ഡൽഹിക്കു വേണ്ടി ബാറ്റിങ്ങിനെത്തിയത് ട്രിസ്റ്റൻ സ്റ്റബ്സും കെ.എൽ. രാഹുലും. സന്ദീപ് ശർമയെറിഞ്ഞ സൂപ്പർ ഓവറിലെ നാലാം പന്ത് സിക്സർ പറത്തി ട്രിസ്റ്റൻ സ്റ്റബ്സ് ഡൽഹിയുടെ വിജയ റൺസ് കുറിച്ചു. ഒരു ബൗണ്ടറിയുൾപ്പടെ ഏഴു റൺസെടുത്ത രാഹുലും തിളങ്ങി. അഞ്ചാം വിജയത്തോടെ ഡൽഹി ക്യാപിറ്റൽസ് 10 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. അഞ്ചാം തോൽവി വഴങ്ങിയ രാജസ്ഥാൻ എട്ടാമതാണ്.

മറുപടിബാറ്റിങ്ങില്‍ ഓപ്പണർ യശസ്വി ജയ്സ്വാളും നിതീഷ് റാണയും രാജസ്ഥാനു വേണ്ടി അർധ സെഞ്ചറി നേടി. 28 പന്തുകൾ നേരിട്ട നിതീഷ് റാണ 51 റൺസും, 37 പന്തുകൾ നേരിട്ട ജയ്സ്വാൾ 51 റൺസും എടുത്തു പുറത്തായി. 19 പന്തിൽ 31 റൺസടിച്ച ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ ഇന്നിങ്സ് രാജസ്ഥാനു മികച്ച തുടക്കം നൽകി. 61 റൺസിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് ജയ്സ്വാളിനൊപ്പം കെട്ടിപ്പടുത്തെങ്കിലും പരുക്കേറ്റു മടങ്ങാനായിരുന്നു രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ വിധി. തകർപ്പൻ തുടക്കം ലഭിച്ച സഞ്ജുവിനു സ്പിന്നർ വിപ്രജ് നിഗമിന്റെ പന്തു നേരിടാനുള്ള ശ്രമത്തിനിടെയാണു പരുക്കേറ്റത്. വേദനകൊണ്ടു പുളഞ്ഞ താരം ഒടുവിൽ ‘റിട്ടയേർഡ് ഹർട്ടായി’ മടങ്ങി. റിയാൻ പരാഗ് എട്ട് റൺസ് മാത്രമെടുത്തു പുറത്തായി. പക്ഷേ നിതീഷ് റാണ അവസരത്തിനൊത്ത് ഉയർന്നതോടെ രാജസ്ഥാനു പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *